കുട്ടനാട്: മൂലം ജലോത്സവത്തിന്റെ ആചാരനുഷ്ഠാനങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹിന്ദുഐക്യവേദി കുട്ടനാട് താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.
മുന്‍ കാലങ്ങളില്‍ ജലോത്സവത്തിന് മുന്നോടിയായി കുറിച്ചി കരിങ്കുളം ക്ഷേത്രത്തില്‍ നിന്നും വിഗ്രഹ ഘോഷയാത്ര നടത്തിയിരുന്നു. കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളിലും സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി അമ്പലപ്പുഴ ക്ഷേത്രം, കല്ലൂര്‍ക്കാട് പള്ളി, മഠത്തില്‍ ക്ഷേത്രം എന്നിവിടങ്ങളിലും ഘോഷയാത്ര എത്തിയിരുന്നു. എന്നാല്‍ ഇത്തവണ മതസൗഹാര്‍ദ്ദവും, സാംസ്ക്കാരിക പൈതൃകവും വിളിച്ചോതുന്ന വിളംബര ഘോഷയാത്ര വേണ്ടെന്ന് തീരുമാനിച്ചത് ചിലരുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്.
മൂലം ജലോത്സവത്തിന് 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഏതാണ്ട് 12 ലക്ഷത്തോളം രൂപ മാത്രമെ ജലോത്സവത്തിന് ചെലവാകുകയുള്ളു. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഘോഷയാത്ര ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു ഉദ്ഘാടനം ചെയ്തു.
കെ.പി. സുകുമാരന്‍ അദ്ധ്യക്ഷനായി. സുനീഷ് കുമാര്‍, സജയന്, സി.ആര്. സുരേന്ദ്രന്, ദീമോന്, പി.എം. ബിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: