കര്‍ക്കടക മാസമാണ് വരാനിരിക്കുന്നത്. ഇതിനെ രാമായണമാസമെന്നും നാം വിളിക്കാറുണ്ട്. കാരണം, രാമായണവായന കര്‍ക്കടത്തിലെ അത്രയ്ക്കും പ്രധാനപ്പെട്ട ആചാരമാണ്. രാമായണകഥയുടെ സ്വാധീനം യഥാര്‍ത്ഥത്തില്‍ ഭാരതത്തില്‍ മാത്രമല്ല ഉള്ളത്. വിചിത്രങ്ങളായ ഒട്ടനവധി രാമായണങ്ങള്‍ വിദേശങ്ങളിലുമുണ്ട്. അവയെ നമുക്ക് പരിചയപ്പെടാം.
ചൈനയിലെ രാമായണത്തിന്റെ പേര് ‘ഹിഷിയുച്ചി’ (Hsi Yu Chi) എന്നാണ്. ഈ കൃതി രചിച്ചത് വ്യു ചെങ്-എന്‍ (Wu Cheng-en) ആണ്. ‘ദി മങ്കി’ (The Monkey) എന്നത് ഇതിന്റെ ഇംഗ്ലീഷ് ഭാഷ്യം. സണ്‍ വ്യുക്കുങ് (Sun Wukung) എന്ന വാനരനാണ് ഇതിലെ മുഖ്യകഥാപാത്രം. കഥയുടെ കടിഞ്ഞാണ്‍ ഈ കുരങ്ങിന്റെ കൈയിലാണ്. ശരീരവലിപ്പവും ശക്തിയുമുള്ള സണ്വ്യൂക്കുങ് തന്റെ അസാമാന്യ ധീരതകൊണ്ട് എന്തും നേരിടുന്ന പ്രകൃതക്കാരനാണ്. വാല്മീകിരാമായണത്തിലെ ഹനുമാന് തന്നെയാണ് ഈ കൃതിയിലെ സണ്‍വ്യൂക്കുങ്ങെന്ന് നമുക്ക് നിസ്സംശയം പറയാം.
ബുദ്ധസാഹിത്യത്തില്‍ ‘ത്രിപീഠിക’ എന്ന ഒരു കൃതിയുണ്ട്. ഇത് ‘രാമകഥ’ തന്നെയാണ് ! ചൈനയില്‍ ഈ കൃതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡോ. രഘുവീര, ഷിക്കിയോ യമാ മോട്ടോ എന്നിവര്‍ ചൈനയിലെ രാമായണം (Ramayana in China) എന്ന കൃതി രചിച്ചിട്ടുണ്ട്. ആറ് പാരമിത സൂത്രങ്ങളുടെ സമാഹാരമാണ് ‘ജാതക ഓഫ് ദി അണ് നെയിംഡ് കിംഗ്.’ ഇത് ചൈനീസ് ത്രിപീഠികയുടെ ടായ്ഷോ പതിപ്പാണ്. സോഡ്ജിയന്‍ മോങ്ക് കാള്‍ സെങ് ഹുയിയാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മറ്റൊരു കൃതി ‘നിദാന ഓഫ് ദി കിംഗ് ഓഫ് ടെന്‍ ലക്ഷ്വറീസ്’ ആണ്. പാലിയിലെ ‘ദശരഥജാതക’ എന്ന ധര്‍മ്മസിദ്ധാന്തത്തോട് ഇവ കടപ്പെട്ടിരിക്കുന്നു.
ഇതെല്ലാം ചൈനയില്‍ നിലനിന്ന രാമായണകഥയുടെ അവശേഷിപ്പുകളാണ്.
രാമകഥയ്ക്ക് ടിബറ്റിലും വളരെ പ്രചാരമുണ്ട്. അതേക്കുറിച്ച് ഉദ്ഘോഷിക്കുന്ന ധാരാളം ഗ്രന്ഥങ്ങളും അവിടെയുണ്ട്. ടൂണ്‍-ഹുവാങ്ങില്‍ രാമകഥയുടെ ആറ് പൗരാണിക കൈയെഴുത്തുപ്രതികള്‍ ഇപ്പോഴും നിലവിലുണ്ട്. സമുദ്രമധ്യത്തിലുള്ള ‘ലങ്കാപുരം’ എന്ന മഹാരാജ്യത്തെ വര്‍ണിച്ചുകൊണ്ടാണ് ടിബറ്റിലെ ഒരു രാമകഥ തുടങ്ങുന്നത്. രാമന്റെയും സീതയുടെയും കഥ മധ്യടിബറ്റില്‍ പരക്കെ പ്രചരിതമാണ്. എ.ഡി. 8-ാം നൂറ്റാണ്ടോടെയാണ് അതിന് ടിബറ്റില്‍ പ്രചാരം സിദ്ധിച്ചതെന്ന് ചില സാഹിത്യചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നുണ്ട്.
ഇന്ത്യന്‍ സംസ്കാരം ചീനയുമായി അടുക്കുന്നത് ക്രിസ്തുവര്‍ഷത്തിനും എത്രയോ മുന്‍പാണ്. ഹൈന്ദവസംസ്കാരവും മതവും സാഹിത്യവും ഇവിടെ കൊണ്ടുവന്നത് ഇന്ത്യന്‍ യാത്രികരും സമുദ്രസഞ്ചാരികളും കച്ചവടക്കാരുമാണ്. ഹൈന്ദവ, ബുദ്ധമതങ്ങളുടെ കൂടിച്ചേരലുകളാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായിട്ടുള്ളത്. പുരാതന ഇന്ത്യന്‍ സംസ്കാരം എവിടെയും ശാശ്വതമായ ശാന്തി പ്രദാനം ചെയ്തിരുന്നു എന്നതാണ് അക്കാലത്ത് അയല്‍രാജ്യങ്ങളിലെ ക്ഷേത്രങ്ങളും മറ്റു ഹൈന്ദവ സാംസ്കാരിക ചിഹ്നങ്ങളും, വിശ്വാസങ്ങളും, കഥകളുമെല്ലാം കാണിക്കുന്നത്.
രാമായണത്തിലെ സുപ്രധാന രംഗങ്ങള്‍ മിക്കക്ഷേത്രങ്ങളിലും കൊത്തിവെച്ചിട്ടുണ്ട്. ചംബ (ആധുനിക വിയറ്റ്നാം)യില്‍ വാല്മീകിയെ മാത്രം ആരാധിക്കുന്ന ഒരു ക്ഷേത്രംതന്നെയുണ്ട്. ഏഴാം നൂറ്റാണ്ടിലാണ് ആ ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. ഏഷ്യയില്‍ മറ്റൊരിടത്തും വാല്മീകിക്ക് മാത്രമായി ഇതുപോലെ ഒരു ക്ഷേത്രമുള്ളതായി അറിവായിട്ടില്ല. സംസ്കൃത ലിഖിതങ്ങളാണ് ഈ ക്ഷേത്രഭിത്തിയില്‍ ഉള്ളത്.
കംബോഡിയയിലെ സംസ്കൃത ശിലാലിഖിതങ്ങളില്‍ ഭൂരിഭാഗവും വാല്മീകി രാമായണത്തിലെ മൂല്യവത്തായ വീക്ഷണഗതികള്‍ വ്യക്തമാക്കുന്നവയാണ്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ചില രാജ്യങ്ങളില്‍ രാമപുരാണത്തിന്റെ ജീവസ്സുറ്റ ചിത്രങ്ങള്‍ മുദ്രണം ചെയ്യപ്പെട്ടത് പഴമയുടെ ഗരിമയോടെയാണ്. കംബോഡിയയില്‍ രാമായണത്തിന്റെ ഉത്ഭവം തായില്‍നിന്നാണ്. പക്ഷേ, ഇത് താരതമ്യം ചെയ്യുമ്പോള്‍ വാല്മീകി രാമായണത്തില്‍നിന്ന് അകന്നുനില്ക്കുന്ന ഒരു കാവ്യമേ അല്ല അത് എന്ന് വ്യക്തമാകും.
കംബോഡിയന്‍ രാമായണത്തിന്റെ പേര് ‘രാമകീര്‍ത്തി’ എന്നാണ്. തായി രാമായണം അത്ഭുതകരവും മാന്ത്രികവുമായ വിചിത്രഭാവനകള്‍ ഇടകലര്‍ന്ന ജനസ്വീകാര്യമായ കഥകളുടെ വര്‍ണപ്പതിപ്പുതന്നെയാണ്.എന്നാല്‍ കംബോഡിയന്‍ രാമായണത്തില്‍ ഈ വിചിത്ര ഭാവനകളുടെ ഊതിവീര്‍പ്പിക്കല്‍ ഇല്ല. രാമായണത്തില്‍നിന്നും വ്യത്യസ്തമായ അവതരണരീതികള്‍ ആണെങ്കിലും ഇതില്‍ വാല്മീകിയുടെ മൗലികസാന്നിധ്യം നിഴലിക്കുന്നുണ്ട്.
ലാവോസിലെ രാമായണത്തിനുമുണ്ട് ശീലുകളും കാവ്യങ്ങളും. ലാവോസ് ഒരു ചെറുരാജ്യമാണ്. ഏകദേശം 620 മൈല്‍ നീളമേ അതിനുള്ളൂ. മേക്കോങ് നദിയുടെ കിഴക്കന്‍ തീരത്താണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. ലാവോ രാമായണത്തിന് തായ്ലാന്റിലും കംബോഡിയയിലുമുള്ള രാമകഥകളോട് സാദൃശ്യമുണ്ട്. ഏത് ആഘോഷാവസരങ്ങളിലും ഈ മഹാകാവ്യം അവര്‍ പാരായണം ചെയ്യുന്നുണ്ട്. രാമായണകഥയുടെ ഛായാചിത്രങ്ങളും കൊത്തുപണികളും അവിടെ യഥേഷ്ടമുണ്ട്. നാടോടിക്കഥകളിലൂടെയും രാമായണം അവിടെ സജീവമാണ്. വാമൊഴിയിലൂടെ ഒരു കഥ പ്രചരിക്കുമ്പോള്‍ അത് ഒരിക്കലും വിസ്മൃതിയിലേക്ക് പടിയിറങ്ങുന്നില്ല. അതാണ് ലാവോസില്‍ രാമായണം എന്നും നിലനില്‍ക്കാനുള്ള കാരണം.
ഇന്തോനേഷ്യയിലാകട്ടെ ജാവാനീസ് രാമായണം പൗരാണിക കാലം തൊട്ടേ പ്രചരിക്കുകയും പാരായണം ചെയ്യപ്പെടുകയും ഉണ്ടായി. ഏകദേശം ആയിരം വര്‍ഷത്തിലുമധികം കാലമായി ഇന്തോനേഷ്യന്‍ ജനത ഈ ഗ്രന്ഥം മനസാ വാഴ്ത്തിപ്പോരുകയാണ്. മധ്യജാവയിലും കിഴക്കന്‍ ജാവയിലും ഭരണം നടത്തിയിരുന്ന മഹാരാജ രാകായി വടുകുറാധ്യയുടെ കാലംതൊട്ടേ അതിന് പ്രചാരം വര്‍ദ്ധിച്ചുപോന്നു. രാമായണകഥയുടെ ആത്മാംശം അടങ്ങിയ രംഗങ്ങള്‍ കിഴക്കന്‍ ജാവയിലെ പ്രാംബണരുടെ ശിവക്ഷേത്രഭിത്തികളിലും പണ്ടാരന്മാരുടെ അമ്പലങ്ങളിലും മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം ശിലാചിത്രങ്ങള്‍ ദൈവദ്വീപെന്നറിയപ്പെടുന്ന ബാലിദ്വീപിലെ നിരവധി ക്ഷേത്രങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.
ഫിലിപ്പൈന്‍സിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ വാല്മീകി രാമായണവുമായി ബന്ധമുള്ള ഒരു രാമായണഭാഷ്യം നിലവിലുണ്ട്. ‘മഹാരാധ്യാലാവണ’ എന്നാണതിന്റെ പേര്. 1968-ല്‍ ജോണ്‍ ആര് ഫ്രാന്‍സിസ്കോയാണ് ഈ കൃതി കണ്ടെത്തിയത്. ലാവണ എന്നാണ് ഈ കൃതിയില്‍ രാവണന്റെ പേര്. ഫിലിപ്പൈന്‍സില്‍ അറബ് സംസ്കാരത്തിനും മുമ്പ് ഇന്ത്യന്‍ സംസ്കാരം ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഈ രാമായണപ്രചാരം.
മലേഷ്യയില്‍ രാമായണം പരമ്പരാഗതമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന കലാസാഹിത്യമാണ്. അവര്‍ക്ക് അത് തത്ത്വശാസ്ത്രവുമാണ്. വാമൊഴികളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും രാമായണത്തിന്റെ ചൈതന്യം അവിടെ, നിത്യഭാസുരമാണ്. പരമ്പരാഗതമായ ഒരു പ്രയോഗരീതിയിലൂടെയാണ് അവര്‍ രാമായണം രംഗത്തവതരിപ്പിക്കുന്നത്. വാങ്മയ ഭാഷയ്ക്ക് രൂപവും ഭാവവും നല്കുന്ന നിഴല്‍പ്പാവ നാടകങ്ങള്‍ രാമായണകഥയെ അവിടെ സജീവമാക്കുന്നു.
ജപ്പാനിലുമുണ്ട് രാമായണം. ഇതാകട്ടെ ചൈനീസ് ത്രിപീഠികയുടെ ടായ്ഷോ പതിപ്പാണ്. തായ്ലാന്റില് നിന്നുമാണ് രാമായണകഥ ജപ്പാനില്‍ പ്രചരിതമായത് എന്ന് ഗവേഷകര്‍ പറയുന്നു. രാമായണ കഥയുടെ പ്രധാന ഭാഗങ്ങള്‍ നൃത്തരൂപത്തില്‍ ജപ്പാനില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. രാമായണചരിത്രകാരന്മാര്‍ ജപ്പാനില്‍ അതിന്റെ ആഗമനം തായ്ലന്റില് നിന്നു തന്നെയെന്ന് നിസ്സംശയം പറയുവാനുള്ള കാരണവും ഇതുതന്നെയാണ്. ‘ദോരാഗാകു’ എന്നാണ് ജപ്പാനില്‍ രാമായണ നൃത്തത്തിന്റെ പേര്.
ജപ്പാനിലെ ഈ രാമായണനൃത്തങ്ങള്‍ എട്ടാം നൂറ്റാണ്ടുമുതല്‍ 12-ാം നൂറ്റാണ്ടു വരെ അവിടെ നിലനിന്നിരുന്ന രാമകഥയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. അത്രയ്ക്ക് ജനകീയമായിരുന്ന ഒരു ഭക്തികാവ്യത്തിന്റെ ചരിത്രമാണ് രാമായണത്തിന് ജപ്പാനില്‍ ഉള്ളത്.
ഇങ്ങനെ വാല്മീകിമഹര്ഷിയുടെ രാമായണകഥ ഭാരതത്തില്‍നിന്നും അന്യദേശങ്ങളിലേക്കും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പടര്‍ന്നു പന്തലിച്ചിരുന്നതായി നമുക്കു മനസ്സിലാക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: