ഗിരിവര്ഗക്കാരോടൊത്തു ജീവിക്കേണ്ടിവന്ന കാടിനോരത്തുള്ള നിലമ്പൂര്‍, പന്തളംപോലുള്ള കേരള കോവിലകങ്ങള്‍ പ്രതിഷ്ഠിച്ച വേട്ടയ്ക്കൊരുമകനും ഒരുപക്ഷെ ഇതേ പ്രതിഭാസത്തിന്റെ പ്രമാണമായിരിക്കില്ലേ? ഇന്നു കാണപ്പെടുന്ന അനവധി വനദുര്ഗകളുടെ കഥയും ഇതുതന്നെയായിരിക്കില്ലേ? വൈവിധ്യമാര്‍ന്ന നമ്മുടെ വിശാലദേശത്തില് ആഭ്യന്തരമായി പ്രയോഗത്തില്‍ വരുത്തപ്പെട്ട ‘കൃണ്വന്തോ വിശ്വമാര്യം’ എന്ന അസങ്കുചിത ദൗത്യത്തിന്റെ ശുഭാന്തകഥകളാണതെല്ലാം. ഇങ്ങനെ എത്രയെത്ര വനജാതികള് നമ്മുടെ ദേശീയപ്രവാഹത്തെ സമ്പന്നമാക്കി, സമ്പുഷ്ടമാക്കി, പ്രബലമാക്കി!എന്നാല്‍ എട്ടാം നൂറ്റാണ്ടോടുകൂടി അനുഭവപ്പെട്ട മതാന്ധപൂര്ണമായ അറേബ്യന്‍ പേര്‍സ്യന്‍ വൈദേശികാക്രമണം സന്തുലനമാകെ തെറ്റിച്ചു.
ആത്മരക്ഷണോദ്ദേശ്യത്തോടുകൂടി പ്രതിരോധാത്മകമായ കല്മതിലിനുള്ളില് ഹൈന്ദവജനത ഒതുങ്ങിക്കഴിയാന്‍ നിര്‍ബന്ധിതമായി. സാഹചര്യത്തിനൊത്ത് സങ്കല്‍പ്പങ്ങള്‍, കാഴ്ചപ്പാടുകള്‍, വാദഗതികള്‍, കീഴ്വഴക്കങ്ങള്, സമീപനങ്ങള്‍ പുതുതായി ഉടലെടുത്തു. അവരുടെ തരവും ഭാവവും കീഴടക്കാന്‍ വെമ്പുന്നതിനു പകരം പിടിച്ചുനില്ക്കാന് വീര്പ്പുമുട്ടുന്നതായിരുന്നു. ഈയൊരു വിചിത്ര ചിത്രം ഡോ. എസ്. രാധാകൃഷ്ണന് ‘ഇന്ത്യന്‍ മതങ്ങള്‍’ എന്ന പുസ്തകത്തില്‍ സാരഗര്‍ഭമായി ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുന്നുണ്ട്.
Out-siders have been steadily flowing into the Hindu fold and the religion has been able to absorb and inspire heterogenous people with elements of the higher life. But for the ceivilizing work India would have had, instead of fifty million untouchables, five times that number. This work has ceased to be effective since the loss of political freedom by the Hindus. It was then that Hindu society became fixed up in a conservatism and left outside its pale a considerable part of the population of India which has been the field for exploitation by non-Hindu religions (Page 69-70 Indian Religions- Orient Paperbacks 1983).(പുറമെയുള്ളവര്‍ ഹിന്ദുസമാജത്തിനുള്ളില് അനര്‍ഗളം പ്രവഹിച്ചുകൊണ്ടിരുന്നപ്പോള്‍ ഹിന്ദുധര്‍മ്മത്തിന് അവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നു.
നാനാപ്രകൃതക്കാരായ ആ ജനസമൂഹങ്ങളെ ഉന്നത ജീവിതത്തിന്റെ മൂല്യങ്ങള്‍കൊണ്ട് പ്രചോദിപ്പിക്കാനും കഴിഞ്ഞിരുന്നു. ഈ സംസ്കരണ പ്രക്രിയ നടന്നിരുന്നില്ലെങ്കില്‍ ഭാരതത്തില്‍ ഇന്നുള്ള അഞ്ചുകോടി അസ്പൃശ്യര്‍ അഞ്ചിരട്ടി എണ്ണത്തില്‍ ഉണ്ടാകുമായിരുന്നു. ഹിന്ദുക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതോടുകൂടി ഈ പ്രക്രിയയ്ക്ക് കോട്ടംതട്ടി. അപ്പോഴാണ് ഹിന്ദുസമാജം യാഥാസ്ഥികത്വത്തിലേക്ക് ഉറഞ്ഞുപോയത്; ഭാരതത്തിന്റെ ജനസംഖ്യയില്‍ ഗണ്യമായ വിഭാഗത്തിന്റെ നേര്‍ക്ക് അതിന്റെ പടിപ്പുര കൊട്ടിയടച്ചത്; തല്‍ഫലമായി അവര്‍ അഹൈന്ദവ മതങ്ങളുടെ ചൂഷണത്തിന് മേച്ചില്‍ സ്ഥലമായി).1963 ല്‍ സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി പ്രമാണിച്ച് വിളിച്ചുകൂട്ടിയ സര്‍വമത സമ്മേളനത്തില്‍ (പാര്‍ലമെന്റ് ഓഫ് റിലിജന്‍സ്) അധ്യക്ഷപീഠത്തില്നിന്നുകൊണ്ട് ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി നിഖിലാനന്ദനും ഇതേ സത്യം കുറച്ചുംകൂടി തുറന്നുപറഞ്ഞു.
മുസ്ലിങ്ങളാണ് ഹിന്ദുക്കളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയതെന്നും അതിന്റെ ഫലമായി മുന്‍കാലങ്ങളില്‍ ഹൂണരേയും ശകരേയും ക്രിസ്ത്യരേയും ദഹിപ്പിച്ച ഹിന്ദുസമൂഹത്തിന് ആ കഴിവ് നഷ്ടപ്പെട്ടുവെന്നും അത് യഥാസ്ഥിതികതയുടെ പിടിയിലമര്‍ന്നുവെന്നും ജാതിയും ജാതിനിയമങ്ങളും മുമ്പെന്നത്തെക്കാളും കട്ടപിടിച്ചുറച്ചുവെന്നും സ്വാമികള്‍ വിശദമായി പറയുന്നു. ഒടുവില്‍ ചൂണ്ടിക്കാണിക്കുന്നു. ഠhe present social condition of the Hindus does not reflect the dynamic culture of thousand years ago. It is a continuation of may social religious practices adapted during the long period of foreign domination (Page 265-Parliament of Religions) (ഹിന്ദുക്കളുടെ ഇന്നത്തെ സാമൂഹ്യസ്ഥിതി ആയിരംവര്‍ഷം മുമ്പത്തെ സചേതനസംസ്കാരം പ്രതിഫലിപ്പിക്കുന്ന ഒന്നല്ല, വൈദേശിക മേധാവിത്വത്തിന്റെ സുദീര്‍ഘമായ കാലഘട്ടത്തില്‍ കൈക്കൊണ്ട മതപരവും സാമൂഹികവുമായ ആചാരങ്ങളുടെ തുടര്‍ച്ച മാത്രമാണത്.)
ഇന്നിപ്പോള്‍ നഷ്ടപ്പെട്ട സ്വാതന്ത്ര്യം കിട്ടി എട്ടു ദശകമാകാറായി. ആയിരക്കണക്കിന് മഹാത്മാക്കളുടെയും പതിനായിരക്കണക്കിന് അനുയായികളുടെയും ലക്ഷക്കണക്കിന് ഒത്താശക്കാരുടെയും അഖണ്ഡസാധനയുടെ ഫലമായി കോടിക്കണക്കിനുള്ള ഹൈന്ദവജനത അതിന്റെ സുദീര്‍ഘമായ നിദ്രയില്‍ നിന്നുണര്‍ന്നു തുടങ്ങിയിരിക്കുന്നു. ഈ ശുഭമുഹൂര്‍ത്തത്തില്‍ അതി ന്റെ ആചാരങ്ങളും അളവുകോലുകളും മേല്‍പ്പറഞ്ഞ വൈദേശിക മേധാവിത്വവും ആമംവച്ച കയ്യില്‍ വച്ചുകൊടുത്തവ തന്നെയായിരിക്കണമോ? അതോ ആയിരം വര്‍ഷം മുമ്പത്തെ സചേതന സംസ്കാരം പ്രതിഫലിക്കുന്നവയായിരിക്കണോ? ഉത്തരം സ്പഷ്ടമാണ്:
ഹിന്ദുവിന്റെ ആചാരങ്ങളും അളവുകോലുകളും വീണ്ടും വിക്രാന്തമാകണം, വിജയഭാവം സ്ഫുരിക്കുന്നതാകണം. മരിക്കാതെ ജീവിച്ചിട്ടും ജീവനോടെ മരിച്ചിട്ടും കഴിഞ്ഞുകൂടിയ ച്യവനന് കായകല്പത്തിനുശേഷം നവചൈതന്യം പൂണ്ടുണര്ന്നപോലെ ഹിന്ദു ഉണരണം. സ്വന്തം കണ്മുമ്പില് ഒരു പുതുലോകം പടര്‍ത്തണം. ഹിന്ദുധര്‍മത്തിന്റെ പുതുസീമകള്‍ കണ്ടെത്തണം.ആ പുതിയ സീമകള്‍ കണ്ടെത്താന്‍ മുതിരുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു സത്യം ഓര്‍ക്കേണ്ടതുണ്ട്. ഒരു മതത്തിന്റെ പരിധികള്‍ വെച്ചായിരിക്കരുത് ഹിന്ദുത്വത്തിന്റെ സീമകള്‍ കണ്ടെത്തേണ്ടത്.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് )
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: