ഇടുക്കി: വൈദ്യതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുളള വൈദ്യുതി മേഖലയിലെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എംമണി പറഞ്ഞു. മറയൂര്‍ സബ് സ്റ്റേഷന് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലസ്ഥാപനങ്ങളുള്പ്പടെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 7000 കോടി രുപയുടെ കുടിശ്ശിക ബോര്‍ഡിന് ലഭിക്കാനുണ്ട്. ഈ പ്രതിസന്ധികള്‍ക്കിടയിലും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് വൈദ്യുതിബോര്‍ഡ് കാഴ്ചവെക്കുന്നതെന്നും മന്ത്രി പറഞ്ഞു. മറയൂര്‍ കോവില്‍ക്കടവില്‍ സ്ഥാപിക്കുന്ന സബ്സ്റ്റേഷനിലേക്ക് പള്ളിവാസല്‍ 66 കെ വി സബ്സ്റ്റേഷനില്‍ നിന്നും 54 കി മീ ദൂരത്തില്‍ ഓവര്‍ഹെഡ് ലൈന്‍ നിര്‍മ്മിച്ചാണ് വൈദ്യുതി എത്തിക്കുന്നത്.
5 എം വി എ ശേഷിയുളള രണ്ട് 33/11 കെ വി ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുതി വിതരണത്തിനായി നാല് 11 കെ വി ഫീഡറുകളും അടങ്ങുന്നതാണ് മറയൂര്‍ സബ്സ്റ്റേഷന്. സബ്സ്റ്റേഷന്റെയും അനുബന്ധലൈനിന്റെയും നിര്‍മ്മാണത്തിനായി 22.13 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
സബ്സ്റ്റേഷന് യാഥാര്‍ത്ഥ്യമാകുന്നതോടെ മറയൂര്‍ , കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലെ പതിനായിരത്തോളം പേര്‍ക്ക് പ്രയോജനം ലഭിക്കും. കേവില്ക്കടവ് ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ എസ് രാജേന്ദ്രന് എം എല്‍ എ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുന്ദരം, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഹെന്റി, മുന്‍ എം.എല്‍.എ എ.കെ. മണി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ വി ശശി , എസ് ലക്ഷമണന് , അയ്യപ്പന് , പി എസ് ശശികുമാര്‍, ആന്‍സി ആന്റണി , കെ തങ്കപ്പന് , കെ ശശികുമാര്‍ , പി വിജയന് , കെ എസ് ഇ ബി ചീഫ് എഞ്ചിനീയര്‍ ട്രാന്സ്മിഷന് സുജാത ഗോപാലന് , തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: