തിരുവനന്തപുരം: കേരള എന്‍ജിഒ സംഘ് ജൂലൈ 5 ന് റവന്യൂ വകുപ്പില്‍ പ്രതിഷേധ ദിനം ആചരിക്കും. ചെമ്മനാട് വില്ലേജ് ഓഫീസില്‍ ഉണ്ടായ സംഭവുമായി ബന്ധപ്പെട്ട് കേരളത്തിലെ റവന്യൂ ജീവനക്കാരെ ഒന്നടങ്കം അധിക്ഷേപിക്കുന്നതിലും കുറ്റക്കാരായും അഴിമതിക്കാരായും ചീത്രീകരിക്കുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ജൂലൈ 5 പ്രതിഷേധ ദിനമായി ആചരിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ അറിയിച്ചു. ജില്ലാ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.
അരനൂറ്റാണ്ടിന് മുമ്പ് നിശ്ചയിച്ച അഞ്ചുപേരാണ് ഇന്നും വില്ലേജ് ഓഫീസുകളില്‍ ഉള്ളത്. ജനസംഖ്യ പല ഇരട്ടി വര്‍ധിച്ചിട്ടും ജീവനക്കാരെ കൂടുതലായി നിയമിച്ചില്ല. ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ യാദൃശ്ചികമായി ഉണ്ടാകുന്ന ചെറിയ വീഴ്ചകളെപ്പോലും പര്‍വതീകരിച്ച് മുഴുവന്‍ ജീവനക്കാരെയും അധിക്ഷേപിക്കുന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടും മാറേണ്ടതാണ്. റവന്യൂവകുപ്പില്‍ ശാസ്ത്രീയമായ പുനഃസംഘടന വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജയകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: