കൊല്ലം: ജില്ലയിലെ ആറ് സഹകരണബാങ്കുകളെ മറയാക്കി 57,49,500 രൂപയുടെ കള്ളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച സിബിഐ കേസ് നേരിടാന്‍ ഇരുമുന്നണികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നു.
പുതിയകാവ്, കുലശേഖരപുരം, ചവറ പന്മന എന്നീ ബാങ്കുകള്‍ കോണ്‍ഗ്രസ്സാണ് ഭരിക്കുന്നത്. കടയ്ക്കല്‍, മയ്യനാട്, ചാത്തന്നൂര്‍ എന്നിവയില്‍ സിപിഎം ഭരണസമിതിയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു ബാങ്കുകളിലായി നോട്ട് നിരോധനം നിലവില്‍ വന്ന 2016 നവംബര്‍ എട്ടിന് ശേഷം ആറുദിവസത്തിനുള്ളില്‍ വെളുപ്പിച്ചത് 46,14,500 രൂപയാണ്. സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകള്‍ മൂന്നും കൂടി വെളുപ്പിച്ചതാകട്ടെ 11,35,000 രൂപയും.
നവംബര്‍ 15 വരെയുള്ള തീയതികളില്‍ സ്വീകരിച്ച നിക്ഷേപങ്ങള്‍ ആദ്യം ജില്ലാ സഹകരണബാങ്കില്‍ നിക്ഷേപിച്ചു. പിന്നീട് ഈ തുക വിവിധ സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലുമായി നിക്ഷേപിച്ചതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
അതിനിടയില്‍ രാഷ്ട്രീയമായി രംഗത്ത് വരാതെ ജീവനക്കാരുടെ സംഘടനയായ കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന് വഴിയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്നത്. സഹകരണബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഇതിന് പിന്നില്‍ ബിജെപിയാണെന്നുമാണ് ഇവരുടെ വാദം.
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പണം സ്വീകരിച്ചതെന്ന് അവകാശപ്പെടുമ്പോഴും കെവൈസിയോ പാന്‍കാര്‍ഡോ പരിശോധിക്കാതെയാണ് പണം നിക്ഷേപിക്കാന്‍ അവസരമൊരുക്കിയതെന്നും പരോക്ഷമായി സമ്മതിക്കുകയാണ് ഇവര്‍.
ആറ് ബാങ്കുകളിലുമായി കേവലം രണ്ട് ലക്ഷത്തില്‍ താഴെ നിക്ഷേപമുള്ള പത്തില്‍ താഴെ അക്കൗണ്ടുകളിലാണ് തിരിച്ചറിയല്‍ രേഖകളുടെ അഭാവത്തില്‍ പണം സ്വീകരിച്ചത്. ഇതാണ് ക്രമക്കേടെന്ന വിധത്തില്‍ സിബിഐ കണ്ടെത്തിയിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
സംഭവങ്ങള്‍ക്ക് പിന്നില്‍ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമാണെന്നും ബിജെപിയുടെ വിരോധമാണെന്നുമുള്ള വാദമാണ് സൊസൈറ്റി നിരത്തുന്നത്. നവംബര്‍ എട്ടിന് ശേഷം സംസ്ഥാനത്താകെ സിപിഎമ്മും കോണ്‍ഗ്രസും പരീക്ഷിച്ച് മൂര്‍ച്ച പോയ ആയുധമാണിത്. കേരളത്തിലെ സാധാരണക്കാരുടെ ജീവനാഡിയായ സഹകരണപ്രസ്ഥാനത്തെ സിബിഐയെന്ന ചട്ടുകമുപയോഗിച്ച് തകര്‍ക്കാനാണ് കേസെന്നും ഇവര്‍ പ്രചരണം ആരംഭിച്ചുകഴിഞ്ഞു.
സഹകരണവകുപ്പ് അനുവാദം നല്കിയ ദിവസങ്ങളിലാണ് നോട്ട് ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്ന് ചാത്തന്നൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് ആര്. ദിലീപ്കുമാര് പ്രതികരിച്ചു. കടയ്ക്കല്‍ സര്‍വീസ് സഹകരണബാങ്കില്‍ അഞ്ച് ഇടപാടുകളിലായി ആറുലക്ഷത്തില്പരം രൂപയുടെ ഇടപാടാണ് നടന്നത്. ആവശ്യമായ തിരിച്ചറിയല്‍ രേഖകളില്ലാതെ ബാങ്കിന്റെ സ്ഥിരം ഇടപാടുകാരായ സഹകാരികളാണ് തുക ബാങ്കില്‍ നിക്ഷേപിച്ചതെന്നാണ് ബാങ്ക് ഭരണസമിതിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: