തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച വിവാദ സംഭവത്തില്‍ പ്രിന്‍സിപ്പലിനെ അതിരൂക്ഷമായി കുറ്റപ്പെടുത്തി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്.
പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീനയുടെ കടുംപിടുത്തവും അതിതീവ്ര നിലപാടുകളും വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും അമര്‍ഷത്തിന് കാരണമായെന്നും കോളേജില്‍ നിലനിന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് നയപരമായ തീരുമാനങ്ങളല്ല അവര്‍ സ്വീകരിച്ചതെന്നും കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ലൈലാദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച എസ്എഫ്ഐയുടെ പ്രതിഷേധം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും കോളേജിലെ പഠനാന്തരീക്ഷം തകര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 19 നാണ് പ്രിന്‍സിപ്പലിന്റെ കസേര ചില വിദ്യാര്‍ത്ഥികള്‍ കത്തിച്ചത്. സംഭവം യാദൃശ്ചികമല്ലെന്നും മാസങ്ങളായി നിലനിന്ന അസ്വസ്ഥതകളുടെ തുടര്‍ച്ചയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങള്‍ നിയന്ത്രണാതീതമാവുകയും വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുകയുമാണുണ്ടായത്. ലൈലാദാസിന്റെ നേതൃത്വത്തില്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായ എസ്.ജെ. ഉണ്ണികൃഷ്ണന്, ഐ.എസ്. ശ്യാംലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയെയാണ് അന്വേഷണത്തിനു സര്‍ക്കാര്‍ നിയോഗിച്ചത്. മാര്‍ച്ച് രണ്ടിന് കോളജിലെത്തി അന്വേഷണം നടത്തിയ സംഘം മാര്‍ച്ച് അവസാനമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രിന്‍സിപ്പല്‍ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നിയോഗിച്ച സമിതി പരിശോധിച്ചു. അതിലെ വിവരങ്ങള്‍ കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണത്തോട് പ്രിന്‍സിപ്പല്‍ അസ്വസ്ഥതയും അവിശ്വാസവും പ്രകടമാക്കിയെന്നും കസേര കത്തിച്ച സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിക്കാന്‍ വൈസ് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തുന്നതിനു പകരം ഓഫീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതുള്പ്പെടെയുള്ള പല ചോദ്യങ്ങള്‍ക്കും പ്രിന്‍സിപ്പല്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എംസിആര്‍വി ഹോസ്റ്റല്‍ പൂട്ടിയതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം നിലനിന്നിരുന്നു. പകരം ഹോസ്റ്റല്‍ സംവിധാനം പ്രിന്‍സിപ്പല്‍ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. വിദ്യാര്‍ത്ഥി പ്രതിഷേധം ആളിക്കത്തിച്ചതില്‍ സംഭവത്തിനു പങ്കുണ്ട്. കൂടാതെ വിദ്യാര്‍ത്ഥിനികളോട് പ്രിന്‍സിപ്പല്‍ മോശം ഭാഷയില്‍ സംസാരിച്ചതും വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യിച്ചതും കാമ്പസിലെ സാഹചര്യം വഷളാക്കി. കോളേജിലുണ്ടായ സംഭവങ്ങള്‍ നേരായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രിന്‍സിപ്പലിന് വീഴ്ച പറ്റി.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രിന്‍സിപ്പല്‍ എല്‍.എന്‍. ബീനയും മറ്റ് രണ്ട് വനിതാ അധ്യാപകരും ഒരേ സ്ഥാപനത്തില്‍ തുടരുന്നത് ഉചിതമായിരിക്കിെല്ലന്നും അതിനു വേണ്ട അടിയന്തര നടപടികള്‍ കൈകൊള്ളണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: