കോട്ടയം: സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളില്‍ ക്രമക്കേടുകള്‍ വ്യാപകം. കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് സംഘം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടത്. മാസങ്ങളായി അപേക്ഷകളില്‍ തീരുമാനമെടുക്കാതെ വച്ചു താമസിപ്പിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.
കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശന സമയമായതിനാല്‍ വരുമാന സര്‍ട്ടിഫിക്കറ്റിനും മറ്റുമായി അപേക്ഷിക്കുന്ന സാധാരണക്കാരെ വട്ടം കറക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് ആക്ഷേപം. എന്നാല്‍ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ വേഗത്തില്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
യഥാസമയം നികുതി സ്വീകരിക്കാതെയിരിക്കുക, പോക്കുവരവ് അപേക്ഷകള്‍ മാസങ്ങളായി വച്ചുതാമസിപ്പിക്കുക, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതില് കാലതാമസം വരുത്തുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്ഷകന് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറാണ് പരിശോധനയ്ക്ക് നിര്‍ദ്ദേശം കൊടുത്തത്. ഇതനുസരിച്ച് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.
പല വില്ലേജ് ഓഫീസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ ജീവനക്കാര്‍ പണം എത്രയുണ്ടെന്ന് രേഖപ്പെടുത്തുന്നില്ല. ഏറ്റവും കൂടുതല്‍ പോക്ക് വരവ് അപേക്ഷകളിലാണ് കാലതാമസം വരുത്തുന്നതെന്നാണ് പരാതി. എന്നാല്‍ തണ്ടപേരിലും സര്‍വ്വേ നമ്പരിലും വ്യത്യാസം ഉള്ളതിനാലാണ് തീരുമാനമെടുക്കാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. ഇ- ഡിസ്ട്രിക്ട് സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന പദ്ധതി ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നാണ് ആരോപണം. എന്നാല്‍ വില്ലേജ് ഓഫീസര്‍മാര്‍ സ്ഥലം മാറി പോകുമ്പോള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംബന്ധിച്ച സാങ്കേതികത്വം മൂലമാണ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തടസ്സപ്പെടാന്‍ കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.
പല അപേക്ഷകളിലും തീരുമാനമെടുക്കണമെങ്കില്‍ ഉദ്യോഗസ്ഥരെ കാണേണ്ട വിധത്തില്‍ കാണണമെന്ന അവസ്ഥയാണ്. റീ സര്‍വ്വേ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ കൈമടക്ക് നല്‍കണമെന്ന അലിഖിതമായ വ്യവസ്ഥയുളളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സ് പറയുന്നു. അപേക്ഷകള്‍ വച്ചുതാമസിപ്പിക്കാതെ തീരുമാനനെടുക്കണമെന്നും നടപടിയെടുക്കാന്‍ പറ്റാത്ത അപേക്ഷകളാണെങ്കില്‍ അക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കണമെന്നും റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുത്തതായും വിജിലന്‍സ് പറഞ്ഞു.
അതേസമയം വില്ലേജ് ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയ്ക്കതിരെ ജീവനക്കാര്‍ക്കിടെയില്‍ അമര്‍ഷം പുകയുകയാണ്. റവന്യു വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ സര്‍വീസ് സംഘടന തന്നെ പരിശോധനയെ ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: