തിരുവനന്തപുരം: കേരള വെറ്റിനറി സര്‍വകലാശാല കെട്ടിട നര്മാണവുമായി ബന്ധപ്പെട്ട് ബിഎസ്എന്‍എല്ലിന് നല്കിയ കരാര്‍ റദ്ദാക്കിയ സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ ബഹളം.
മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപക്ഷത്തു നിന്ന് വി.എസ്. സുനില്‍ കുമാറാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഒരു പൊതുമേഖലാ സ്ഥാപനത്തിന് നല്കിയ നിര്‍മാണ കരാറാണ് റദ്ദാക്കിയത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. കേന്ദ്ര വിജിലന്‍സ് കമ്മിഷണറുടെ മാര്‍ഗ നിര്ദേശങ്ങളനുസരിച്ചു ബിഎസ്എന്‍എല്ലിനെ നിയോഗിക്കാമായിരുന്നു. എന്നാല്‍ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ഇളവു വരുത്തി മറ്റാരെയോ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ റദ്ദാക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. താന്‍ അറിഞ്ഞല്ല കരാര്‍ റദ്ദാക്കിയതെന്ന് കൃഷിമന്ത്രി കെ പി മോഹനന് പറയുന്നു. ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് തീരുമാനമെന്ന് വ്യവസായമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്നും ആരാണ് തീരുമാനമെടുത്തതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കരാര്‍ നടപടികള്‍ സുതാര്യമായാണ് നടപ്പാക്കുകയെന്നും സര്‍വകലാശാലയുടെ താല്പര്യമാണ് പ്രധാനമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്കി. ചെയ്യാത്ത പണിക്കും എടുക്കാത്ത തീരുമാനത്തിനു അന്വേഷണം നടത്താന്‍ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു.
സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു വോക്കൗട്ട് പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷത്തെ മറ്റംഗങ്ങള്‍ ഇടപെട്ടു വി.എസിനെ തിരുത്തി. തുടര്‍ന്നു സഭയില്‍ പ്രതിപക്ഷം കുത്തിയിരിപ്പു നടത്തി. ബഹളം രൂക്ഷമായപ്പോള്‍ സഭാനടപടികള്‍ തത്കാലത്തേക്കു സ്പീക്കര്‍ നിര്‍ത്തി വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: