സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു സമാനമാണ് 2017 ജൂണ്‍ 30 ന് അര്‍ദ്ധരാത്രി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലുണ്ടായത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും, കേന്ദ്ര ധനമന്ത്രിയും മറ്റ് മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം പങ്കെടുത്ത ചടങ്ങ് ആഹ്ളാദഭരിതമായിരുന്നു. 1947 ആഗസ്ത് 17 ന് സ്വാതന്ത്ര്യ പ്രഖ്യാപനം ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നടത്തുമ്പോള്‍ രാജ്യമെങ്ങും അത് ആഘോഷിച്ചു.
രാഷ്ട്രീയ സ്വാതന്ത്ര്യം നമുക്ക് ലഭ്യമായി. എന്നാല്‍ അത് എല്ലാവര്ക്കും തുല്യമായി കിട്ടിയിട്ടുണ്ടോ എന്ന ചോദ്യമുയര്‍ന്നേക്കാം. അതിരിക്കട്ടെ, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാക്കേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. വേലയും കൂലിയുമില്ലാതെ ജനം വലഞ്ഞു. എല്ലാവര്ക്കും തുല്യനീതിയും തുല്യജീവിതാവസരവും ലഭിക്കുന്ന രാമരാജ്യമാകണം സ്വതന്ത്ര ഇന്ത്യ എന്നത് മഹാത്മജിയുടെ സ്വപ്നമായിരുന്നു. എന്നാല്‍ ആ വഴിക്കുള്ള ചിന്തയോ പദ്ധതിയോ പ്രവര്‍ത്തനങ്ങളോ സ്വതന്ത്ര ഇന്ത്യയുടെ ഭരണ സാരഥ്യമേറ്റെടുക്കാന്‍ കഴിഞ്ഞവരില്‍ നിന്നുണ്ടായില്ല. ക്ഷേമ രാഷ്ട്രമാണ് ലക്ഷ്യമെന്ന് ആദ്യ പ്രധാനമന്ത്രി ആവേശപൂര്‍വ്വം പ്രഖ്യാപിച്ചിരുന്നെങ്കിലും ആ വഴിക്കുള്ള നീക്കങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ഉണ്ടായില്ല.
ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ സ്വപ്നത്തിന് പകരം നഗരകേന്ദ്രീകൃത പദ്ധതികളുടെ പിന്നാലെ പോയി. ഘന വ്യവസായങ്ങള്‍ക്കായുള്ള പാശ്ചാത്യാവലംബം പാരമ്പര്യ വ്യവസായങ്ങളുടെ കുറ്റിയിളക്കി. ക്ഷേമ രാഷ്ട്രത്തിന് പകരം ക്ഷാമരാഷ്ട്രമായി രാജ്യം മാറി. അമേരിക്കയേയും റഷ്യയേയും പോലുള്ള സമ്പന്നരാജ്യങ്ങളുടെ ആശ്രയം തേടിപ്പോകുന്ന കാഴ്ചയായിരുന്നു കോണ്‍ഗ്രസ്സ് ഭരണത്തിലുടനീളം.
കോണ്‍ഗ്രസ്സ് ഭരണം ആദ്യമായി അവസാനിച്ച് 1977 ല്‍ അധികാരത്തിലേറിയ ജനതാ ഭരണമാണ് മറിച്ചൊരു ഭരണരീതിക്ക് തുടക്കമിട്ടത്. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയും അടല്‍ ബിഹാരി വാജ്പേയി വിദേശകാര്യമന്ത്രിയുമായിരുന്നപ്പോഴാണ് വിദേശ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മതിപ്പുണ്ടാക്കുന്ന രീതിയിലുള്ള നീക്കങ്ങള്‍ നടന്നത്. ഐക്യരാഷ്ട്രസഭയില്‍ വാജ്പേയി ഉയര്‍ത്തിയ വാദങ്ങള്‍ ലോകം ശ്രദ്ധയോടെ വീക്ഷിച്ചു. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ അഭിമാനാര്‍ഹമായ പുരോഗതി ഉണ്ടായി. പട്ടിണിപ്പാവങ്ങള്‍ക്കായി അന്നയോജന, അന്നപൂര്‍ണ്ണ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി. ആ പദ്ധതികള്‍ രാജ്യത്തെമ്പാടുമുള്ള പാവങ്ങള്‍ക്ക് ഇന്നും ആശ്രയമായി തുടരുന്നുവെങ്കിലും കേരളം പോലുള്ള ചില സംസ്ഥാനങ്ങളില്‍ അത് ഫലപ്രദമായി നടപ്പാക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല.
അന്നത്തെ ഭരണം മികച്ചതായിരുന്നെങ്കിലും വ്യത്യസ്ത താല്‍പ്പര്യങ്ങളാല്‍ നയിക്കുന്ന രാഷ്ട്രീയ നേതാക്കളെ കരുവാക്കി കോണ്‍ഗ്രസ്സ് നടത്തിയ അട്ടിമറി നീക്കം ഭരണംതന്നെ മതിയാക്കുന്ന അവസ്ഥയിലെത്തി. തുടര്‍ന്നാണ് ഭാരതീയ ജനസംഘത്തിലൂടെ ജനതയിലെത്തിയ നേതാക്കളും പ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ ഉദയം. ഭാരതീയ ജനതാപാര്‍ട്ടിയുടെ പിന്‍ബലത്തോടെ അധികാരത്തിലെത്തിയ പ്രധാനമന്ത്രി വി.പി.സിംഗാണ് നികുതികളുടെ ഏകീകരണം എന്ന ആശയം മുന്നോട്ടുവച്ചത്. പക്ഷേ, അത് സംബന്ധിച്ച തുടര്‍നീക്കം പിന്നീട് അധികാരമേറ്റ കോണ്‍ഗ്രസില്‍ നിന്നുണ്ടായില്ല. നരസിംഹ റാവു സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണത്തിന് തയ്യാറായെങ്കിലും നികുതി ഏകീകരണത്തിനുള്ള ശ്രമമൊന്നും നടത്തിയില്ല.
എന്നാല്‍ അടല്‍ബിഹാരി വാജ്പേയി സര്‍ക്കാര്‍ ഒരേ ഒരിന്ത്യ ഒരൊറ്റ നികുതി എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം തുടങ്ങി. ആ പരിഷ്കരണം ജനസംഘത്തിന്റെ ലക്ഷ്യമായിരുന്നു. ദീനദയാല്‍ ഉപാദ്ധ്യായയുടെ സാമ്പത്തിക സമീപനങ്ങളിലെ ഘടകങ്ങളിലൊന്നായിരുന്നു ഭാരതമാകെ ഒരു ഭക്ഷ്യമേഖല എന്നപോലെ ഒരു നികുതി ഘടനയും നടപ്പാക്കണമെന്നത്.
വാജ്പേയി സര്‍ക്കാര്‍ ഏകീകൃത നികുതി സംവിധാനത്തിന് തുടക്കമിട്ടു. അത് സംബന്ധിച്ച് നിര്‍ദേശങ്ങളും നടപടികളും തുടരാന്‍ നിയോഗിക്കപ്പെട്ടത് പ്രമുഖ സാമ്പത്തിക വിദഗ്ധനും പശ്ചിമ ബംഗാള്‍ ധനകാര്യമന്ത്രിയുമായ അസിംദാസ് ഗുപ്തയെയായിരുന്നു. അദ്ദേഹം കൃത്യനിഷ്ഠയോടെ പെരുമാറി. ജിഎസ്ടിക്ക് ഒരു ഘടനയുണ്ടാക്കി.
ധനകാര്യ പരിഷ്കര്‍ത്താവ് ഡോ.മന്മോഹന് സിങ്ങിന്റെ ഭരണകാലത്ത് കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. ധനകാര്യമന്ത്രിയായിരുന്ന ഇന്നത്തെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ചില നീക്കങ്ങള്‍ നടത്തിയെങ്കിലും കോണ്‍ഗ്രസ്സില്‍നിന്ന് മതിയായ പിന്തുണ ലഭിച്ചില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നപ്പോഴാണ് ലക്ഷ്യപ്രാപ്തിക്കായുള്ള അക്ഷീണ പ്രയത്നം തുടങ്ങിയത്. ദീനദയാല്‍ജിയുടെ ജന്മശതാബ്ദി ആഘോഷ വര്‍ഷത്തില്‍ ഏകീകൃത നികുതി സമ്പ്രദായത്തിന് തുടക്കവുമായി. അത് ആഘോഷമാക്കുന്നതിനു പകരം കോണ്‍ഗ്രസ്സും അവരുടെ ആശ്രിതരായി കഴിയുന്ന ചില കക്ഷികളും കൊതുകിന്റെ മനോഭാവമാണ് പ്രകടിപ്പിച്ചത്.
നരേന്ദ്ര മോദിയും ബിജെപിയും ചെയ്യുന്നതിനെയെല്ലാം എതിര്‍ക്കുക എന്നതാണ് അവരുടെ അജണ്ട. നോട്ട് മരവിപ്പിക്കലായാലും മുദ്രാബാങ്കായാലും അവരെതിര്‍ക്കും. രാജ്യപുരോഗതിക്ക് അനിവാര്യമായതിനെ എല്ലാം എതിര്‍ക്കും. ലോകത്ത് നഷ്ടമായ ഇന്ത്യയുടെ മതിപ്പ് വീണ്ടെടുക്കാന്‍ പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങളെയും എതിര്‍ക്കും. അതിര്‍ത്തിയില്‍ നിരന്തര പ്രകോപനമുണ്ടാക്കുന്ന ഭീകരരെ തുരത്തുന്നതിനുള്ള ശ്രമത്തെയും അവര്‍ വിമര്‍ശിക്കും. അപകടകരമായ നിലപാടാണിത്.
ബിജെപി, നരേന്ദ്രമോദി വിരുദ്ധത രാജ്യദ്രോഹകരമാകുകയാണ്. ഭാരത് മാതാ കീ ജയ്, ജയ്ഹിന്ദ്, ഗോവധ നിരോധനം, ഏകീകൃത സിവില്‍കോഡ് ഇതൊന്നും ബിജെപിയുടെ സൃഷ്ടിയല്ല. വന്ദേമാതരവും ബിജെപി ഉണ്ടാക്കിയതല്ല. ദേശീയ പ്രസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യസമരത്തിന്റെയുമെല്ലാം ജീവവായുവായ ഇവ ഉറക്കെ പറയുന്നത് ബിജെപിയാണ്. ബിജെപി പറയുന്നതിനെയെല്ലാം എതിര്‍ക്കണമെന്നത് രാജ്യസ്നേഹികള്‍ ചെറുത്തുതോല്‍പ്പിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: