തൃശൂര്‍: കോഫി ഹൗസ് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ പുതിയ അഡ്മിനിസ്ട്രേറ്ററെ സര്‍ക്കാര്‍ നിയമിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിനു കേസ് ഫയല്‍ ചെയ്യാന്‍ പിരിച്ചുവിട്ട ഭരണസമിതിയുടെ തീരുമാനം. ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് സഹകരണ സംഘം പിരിച്ചുവിട്ടത് ഹൈകോടതി റദ്ദാക്കുകയും മുന്‍ ഭരണസമിതിക്ക് ഭരണം കൈമാറണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ വ്യവസായ വകുപ്പ് തയ്യാറായില്ല. കോടതിവിധിയെ അട്ടിമറിക്കാനാണ് നീക്കം നടക്കുന്നതെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ സെക്രട്ടറി എസ് എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കോടതിവിധിക്കുശേഷം അഡ്മിനിസ്ട്രേറ്ററായി നിയമിച്ച സി ജയകുമാരന്‍ നായരെ മാറ്റി പഴയ അഡ്മിനിസ്ട്രേറ്ററെ ചുമതലയേല്പിച്ചു.
ഇന്നലെ പഴയ അഡ്മിനിസ്ട്രേറ്റര്‍ എസ് ബിന്ദുവിന് ജയകുമാരന്‍ നായര്‍ ചുമതല കൈമാറി. രണ്ടുവര്‍ഷംകൂടി ഭരണസമിതിക്ക് തുടരാമെങ്കിലും സര്‍ക്കാര്‍ ഇനിയും നിലപാടെടുത്തിട്ടില്ല. സര്‍ക്കാര്‍ പ്രത്യേക ഉത്തരവിടുകയോ അനുകൂലമായ നടപടി സ്വീകരിക്കുകയോ ചെയ്യണം. മുന്‍ഭരണസമിതി പ്രതീക്ഷിക്കുന്നതും അതാണ്. എന്നാല്‍ ഇതിനിടയിലാണ് ഇന്നലെ അഡ്മിനിസ്ട്രേറ്റര്‍ ബിന്ദുവിന് അധികാരം കൈമാറിയത്. കോഫി ഹൗസിന്റെ ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരേ തൊഴിലാളികള്‍ മാസങ്ങളായി പ്രക്ഷോഭത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: