സെന്റ് പീറ്റേഴ്സ്ബര്‍ഗ് : ഒട്ടെറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കലാശപ്പോരാട്ടില്‍ അലകടലായി അലറിക്കയറിയ ചിലിയെ പിടിച്ചുകെട്ടി ജര്‍മനി കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കി. ഏകപക്ഷീയ മായ ഒറ്റ ഗോളിനാണ് യുവാക്കളണിനിരന്ന ജര്‍മന്‍പടയുടെ ജയം. ചരിത്രത്തിലാദ്യമായാണ് അവര്‍ ഈ കപ്പ് നേടുന്നത്. ലാറസ് സ്റ്റിന്‍ഡലാണ് നിര്‍ണായക ഗോള്‍ നേടിയത്.
പരിചയസമ്പന്നരടങ്ങുന്ന ചിലി കളം നിറഞ്ഞുകളിച്ച് മത്സരത്തിലുട നീളം വ്യക്തമായി ആധിപത്യം സ്ഥാപിച്ചു. പക്ഷെ തകര്ത്തുകളിച്ചുനേടിയ അവസരങ്ങള്‍ക്കൊന്നും ഫിനീഷിങ്ങ് ടച്ച് നല്കുന്നതില് പരാജയപ്പെട്ടു.മുന്നേറ്റ നിരക്കാരനായ ആര്‍ടുറോ വിദാല്‍ മുന്നില്‍ നിന്ന് പടനയിച്ചു. ഒട്ടെറെ അവസരങ്ങളും സൃഷ്ടിച്ചു. എന്നാല്‍ അവയൊന്നും ഗോള്‍ വര കടത്തിവിടാനായില്ല.
അതേസമയം ചിലിയുടെ പ്രതിരോധ പിഴവ് മുതലാക്കി ജര്‍മനി നിര്‍ണായക ഗോള്‍ നേടി. ഇരുപതാം മിനിറ്റില്‍ പരിചയസമ്പന്നനായ മധ്യനിരക്കാരന് മാഴ്സെലോ ഡിയാസാണ് പിഴവ് വരുത്തിയത്. ഗോള്‍ മുഖത്തിനടുത്തുവച്ച് ഡിയാസ് പന്ത് കൈവിട്ടു. അവസരം മുതലാക്കി കുതിച്ചുകയറിയ ലാറസ് സ്റ്റിന്‍ഡല്‍ പന്ത് പിടിച്ചെടുത്ത് ഗോള്‍ വരകടത്തിവിട്ടു. ഈ ഒറ്റ ഗോളില്‍ പിടിമുറക്കി അവസാന നിമിഷംവരെ ഗോള്‍ വഴങ്ങാതെ നിന്ന് ജര്‍മനി വിജയം നേടി.
നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു മത്സരം. നഷ്ടപ്പെടുത്തിയ സുവര്ണാവസരങ്ങള് , പ്രതിരോധ തകര്‍ച്ച, പരുക്കന്‍ അടവുകള്‍ , രണ്ടു തവണ വീഡിയോ പരിശോധന തുടങ്ങിയവകൊണ്ട് സംഭവ ബഹുമായിരുന്നു കലാശക്കളി.
ജര്‍മനിയുടെ ടിമോ വെര്‍നറെ ഫൗള്‍ ചെയ്ത ചിലിയുടെ പ്രതിരോധനിരക്കാരന്‍ ഗോണ്‍സാലോ ജാറയെ റഫറി മഞ്ഞകാര്‍ഡ് കാട്ടി. വീഡിയോ പരിശോധനയിലൂടെയാണ് സെര്‍ബിയന്‍ റഫറി മിലോറാഡ് മാസിക്ക് തീരുമാനത്തിലെത്തിയത്. ഏറെ താമസിയാതെ പെനാല്‍റ്റിക്കായി ചിലിയന്‍ താങ്ങളുടെ അപ്പീല്‍ റഫറി നിരസിച്ചു.ലോക ചാമ്പ്യന്മാരായ ജര്‍മനിക്ക് വമ്പന്‍ നേട്ടമായി ഈ വിജയം. പരിചയ സമ്പന്നരെ ഒഴിവാക്കി യുവാക്കള്‍ക്ക് മുന്‍തൂക്കമുളള ടീമിനെയാണ് അവര്‍ കളത്തിലിറക്കിയത്.
അതുല്യമായ ശൈലിയിലാണ് ചിലികളി തുടങ്ങിയത്.തുടക്കത്തില്‍ തന്നെ അലക്സി സാഞ്ചസ് അവരെ മുന്നിലെത്തിച്ചെന്ന് തോന്നിച്ചു. പക്ഷെ ഗോള്‍ മുഖത്തിന് സമീപത്ത് നിന്നെടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പറന്നുപോയി.കളി പുരോഗമിച്ചതോടെ ചിലി പിന്നെയും പിന്നെയും അവസരങ്ങള്‍ കളഞ്ഞുകുളിക്കാന്‍ തുടങ്ങി.
ഇടവേളയ്ക്ക് മുമ്പ് ചിലിയന്‍ പ്രതിരോധ നിരയ്ക്ക വീണ്ടും പിഴവുപറ്റി. ഇത്തവണ ജാറയ്ക്കാന് അബദ്ധം സംഭവിച്ചത്. പക്ഷെ ജര്‍മനിയുടെ ലിയോണ്‍ ഗോറെട്സ്ക്കയുടെ ഷോട്ട് ചിലിയന്‍ ഗോളി ക്ലോഡിയോ ബ്രാവോ രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: