കരുവാരകുണ്ട്: റവന്യൂ വകുപ്പിന്റെ നികുതി നിഷേധത്തില്‍ പ്രതിഷേധിച്ച് മലയോര കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കല്കുണ്ട് ആര്‍ത്തല ഭാഗത്ത് താമസിക്കുന്ന ചെറുകിട കര്‍ഷകരായ മുപ്പത് കുടുംബങ്ങളാണ് റവന്യു വകുപ്പിന്റെ പിടിവാശി മൂലം ജീവിത സാഹചര്യം നഷ്ടപെട്ട് പ്രയാസത്തിലായിരിക്കുന്നത്.
1989 മുതലാണ് ഈ മുപ്പതു കുടുംബങ്ങളുടെ പേരിലുള്ള 60 ഏക്കര്‍ കൃഷിഭൂമി തര്‍ക്കഭൂമി ആണെന്നാരോപിച്ച് കേരളാ എസ്റ്റേറ്റ് അധികൃതര്‍ നികുതി നിഷേധിച്ചത്.
1960 മുതല്‍ കര്‍ഷകരുടെ കൈവശത്തിലിരിക്കുന്ന എല്ലാവിധ രേഖകളുമുള്ള പട്ടയ ഭൂമിയാണിത്. സ്വകാര്യ ഭൂമിയും വനഭൂമിയും വേര്‍തിരിച്ച് വനം വകുപ്പ് ജണ്ട കെട്ടിയിട്ടുമുണ്ട്. പഞ്ചായത്തില്‍ എല്ലാ വര്‍ഷവും കെട്ടിട നികുതിയും മുടക്കമില്ലാതെ നല്‍കുന്നുണ്ട്.
തര്‍ക്കഭൂമിയാണെന്ന് ആരോപിക്കുന്ന സ്ഥലത്ത് നിര്‍മ്മിച്ച വീടുകള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതി കണക്ഷനും നല്‍കിയിട്ടുണ്ട്. റബ്ബര്‍ ബോര്‍ഡ് രജിസ്ട്രേഷനുള്ള ഈ ഭൂമിക്ക് റബ്ബര്‍ ബോര്‍ഡ് അനുവദിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് ലഭിക്കുന്നുമുണ്ട്. ഇത്രയും വ്യക്തമായ തെളിവുകളുണ്ടായിട്ടും വില്ലേജ് അധികൃതര്‍ നികുതി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല.
സ്വന്തം പേരിലുള്ള ഭൂമി ഈടുവച്ച് ബാങ്കുകളില്‍ നിന്നും ലോണെടുക്കാനും സ്ഥലം വില്‍ക്കാനും കഴിയാതെ പ്രയാസമനുഭവിക്കുകയാണ് ഈ കുടുംബങ്ങള്‍. റവന്യൂ വകുപ്പിന്റെ പിടിവാശി അവസാനിപ്പിച്ച് നികുതി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ വില്ലേജ് ഉപരോധം അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്താനാണ് കര്‍ഷകരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: