കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തില്‍ ഫോണ്‍ സംഭാഷണങ്ങള്‍ നിര്‍ണായകമാവുന്നു. പള്‍സര്‍ സുനിയുടെ ജയിലില്‍ നിന്നുള്ള ഫോണ്‍ വിളികളില്‍ നിന്ന് പോലീസിനു വ്യക്തമായ സൂചനകള്‍ കിട്ടി.
പള്‍സര്‍ സുനി നാദിര്‍ഷയെ ഫോണില്‍ വിളിച്ചതിന് തൊട്ടു പിന്നാലെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണിലേക്ക് നാദിര്‍ഷയുടെ ഫോണില്‍ നിന്നും തിരിച്ചും വിളികള്‍ പോയിട്ടുണ്ട്. അപ്പുണ്ണിയുടെ ഫോണില്‍ സംസാരിച്ചത് ദിലീപ് ആണെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ഫോണ്‍ ദിലീപാണ് ഉപയോഗിച്ചതെന്നാണ് അപ്പുണ്ണി നേരത്തെ ചോദ്യം ചെയ്തപ്പോള്‍ നല്കിയ മൊഴി. അതേസമയം അപ്പുണ്ണി പോലീസിന് നല്കിയ ഫോണ്‍വിളിയുടെ ശബ്ദരേഖ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത കോള്‍ ഹാജരാക്കണമെന്ന് പോലീസ് അപ്പുണ്ണിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാനായി പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന ആരോപണം നേരത്തേ ഉന്നയിച്ച നാദിര്‍ഷ സുനിയെ അറിയില്ലെന്നാണ് പിന്നീടു പ്രതികരിച്ചത്. പണം ആവശ്യപ്പെട്ട് നാദിര്‍ഷയ്ക്കും അപ്പുണ്ണിക്കും വന്ന ഫോണ്‍ വിളികളുടെ റെക്കോര്‍ഡുകള്‍ അടക്കമാണ് ദിലീപ് ഏപ്രില്‍ 20ന് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അപ്പുണ്ണിയെ വിളിച്ചത് സുനി തന്നെയാണെന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.
ജയിലില്‍ നിന്നും ദിലീപിനെഴുതിയ കത്തില്‍ സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുളള കാര്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് പറയുന്നുണ്ട്. ഇതും പോലീസ് പരിശോധിക്കുകയാണ്. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ ഡ്രൈവറായിട്ടാണ് സുനി എത്തിയതെന്ന് നിര്‍മാണ ചുമതലയുള്ളവര്‍ പോലീസിനോട് വ്യക്തമാക്കി. പ്രൊഡക്ഷന്‍ ചുമതലയുണ്ടായിരുന്ന മുരുകന്, ദീപു ഇതുസംബന്ധിച്ച് മൊഴി നല്‍കിയത്. രണ്ടു ദിവസമാണ് സുനി ഡ്രൈവറായി സെറ്റിലുണ്ടായിരുന്നത്. ക്യാമറകള്‍ കൊണ്ടുവരികയും പോകുകയും ചെയ്യുന്ന വാഹനമാണ് ഓടിച്ചതെന്നും പകരക്കാരനായിട്ടാണ് സുനി എത്തിയതെന്നും ദീപു പറഞ്ഞു.
കാവ്യ മാധവന്റെ പേരിലുള്ള കാക്കനാട് മാവേലിപുരത്തെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവിപണന സ്ഥാപനത്തില്‍ നിന്നും ലഭിച്ച തെളിവുകളും നിര്‍ണായകമാവുകയാണ്. കാവ്യയുടെ അമ്മയാണ് സ്ഥാപനം നോക്കി നടത്തിയിരുന്നത്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഈ കടയില്‍ ഏല്പിച്ചുവെന്നാണ് സുനി നല്കിയ മൊഴി. സ്ഥാപനത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ തന്നതായും മൊഴിയിലുണ്ടായിരുന്നു. പണമിടപാട് അന്നേ ദിവസം നടന്നതിനും പോലീസിന് തെളിവ് ലഭിച്ചു. ഇവിടെ നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ അതും ശക്തമായ തെളിവായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: