തൃശൂര്‍: എഡിജിപി ടോമിന് തച്ചങ്കരിയെ സസ്പെന്റ് ചെയ്ത് ഉന്നതതല അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയനിര്വാഹകസമിതിഅംഗം പി.കെ.കൃഷ്ണദാസ്. പോലീസ് ആസ്ഥാനത്തെ 18 ഫയലുകള്‍ തച്ചങ്കരി മോഷ്ടിച്ചുവെന്നാണ് ടി.പി. സെന്‍കുമാര്‍ പറയുന്നത്. ഇവയില്‍ തച്ചങ്കരിക്കെതിരായ ഫയലുകളുമുണ്ട്. ഈ സാഹചര്യത്തില്‍ തച്ചങ്കരി ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയായി തുടരുന്നത് കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുന്നതുപോലെയാണ്.
തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. ഇത്രയും ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും തച്ചങ്കരിക്കെതിരെ മുഖ്യമന്ത്രി എന്ത് നടപടിയെടുത്തു എന്നറിയാന്‍ കേരളത്തിന് താല്പര്യമുണ്ട്. മുഖ്യമന്ത്രിയും തച്ചങ്കരിയും തമ്മിലുള്ള അവിശുദ്ധബന്ധമാണ് തച്ചങ്കരിയെ സംരക്ഷിക്കുന്നതിന് പിന്നില്‍. പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ പിണറായി വിജയന് വിദേശത്ത് പണപ്പിരിവ് നടത്താന്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തയാളാണ് തച്ചങ്കരി.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തച്ചങ്കരിയാണ് കേസ് അട്ടിമറിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. കേസില്‍ ഗൂഢാലോചനയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആരേയോ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ്. കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം ആരംഭിച്ചതായും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എ.നാഗേഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: