ആലപ്പുഴ: ജിഎസ്ടി കൊണ്ട് വ്യാപാരികള്‍ക്ക് നേട്ടം മാത്രമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നേരത്തെ 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിറ്റുവരവ് ഉണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു, ഇപ്പോള്‍ ഈ പരിധി 20 ലക്ഷം രൂപയാക്കി ഉയര്‍ത്തി. മുന്‍പ് 60 ലക്ഷം രൂപയെക്കാള്‍ വിറ്റുവരവ് ഉണ്ടെങ്കില്‍ പൂര്‍ണ്ണനികുതി അടയ്ക്കണമായിരുന്നത് 75 ലക്ഷം രൂപ വരെ അനുമാന നികുതിയാക്കി മാറ്റിയത് വ്യാപാരികള്‍ക്ക് നേട്ടമാണ്.
ചെക്ക്പോസ്റ്റുകള്‍ വഴി ചരക്കുകള്‍ കൊണ്ടുവരാനുള്ള എല്ലാ തടസ്സങ്ങളും ഇല്ലാതായി. ഡിക്ലറേഷന്‍ നല്കിയാല് മാത്രം മതി. സ്റ്റോക്കിന് നിബന്ധനകള്‍ക്ക് വിധേയമായി ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടും. എക്സൈസ് നികുതിയുടെ കാര്യത്തില്‍ വ്യാപാരി ഈ നികുതി നല്കിയിട്ടില്ലെങ്കില് പോലും ചരക്ക് സ്റ്റോക്കില്‍ അടങ്ങിയിരിക്കുന്ന എക്സൈസ് നികുതിയുടെ 40-60 ശതമാനം വരെ ലഭിക്കും.
ഒരാശയക്കുഴപ്പത്തിന്റെയും ആവശ്യമില്ല, ഇതുവരെ എങ്ങനെയാണോ വ്യാപാരം ചെയ്തിരുന്നത് അതുപോലെ ഇനിയും നടത്താം. ബില്ല് എഴുതുമ്പോള്‍ വാറ്റ് നികുതിക്കു പകരം ജിഎസ്ടി നികുതി എഴുതണമെന്നു മാത്രം. കമ്പ്യൂട്ടറൈസ്ഡ് ബില്ലില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബില്ല് പ്രിന്റ് ചെയ്ത ശേഷം കൈകൊണ്ട് എഴുതിയാലും മതി. എത്രയും പെട്ടെന്ന് കമ്പ്യൂട്ടര്‍ സോഫ്ട് വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക.
ഇനി കമ്പ്യൂട്ടര്‍ ഇല്ലെങ്കില്‍ ഒരു ഭയപ്പാടും വേണ്ട. കമ്പ്യൂട്ടര്‍ ബില്ലിങ് വേണമെന്ന് ഒരു നിയമവും ഇല്ല. സപ്തംബര്‍ മാസത്തില്‍ റിട്ടേണ്‍ അയക്കുമ്പോള്‍ അത് ഓണ്‍ലൈന്‍ ആകണമെന്നു മാത്രം. പുതിയ റിട്ടേണ്‍ ഫോമും മറ്റും സപ്തംബറിനു മുമ്പ് എല്ലാവര്ക്കും നല്‍കും, പരിശീലനവും നല്‍കും. ചരക്കുസേവന നികുതി സംബന്ധിച്ച് പരിശീലനങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കുമെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: