കൊച്ചി: തെളിവുകള്‍ ഓരോന്നായി പുറത്തുവരികയും പ്രതികളെന്ന് സംശയിക്കുന്നവരുടെ മൊഴികളിലെ വൈരുദ്ധ്യം മറനീക്കുകയും ചെയ്തതോടെ നടിയെ ആക്രമിച്ച കേസില്‍ സിനിമ മേഖലയിലെ പ്രമുഖരുടെ പങ്കിനെക്കുറിച്ചുള്ള സൂചനകള്‍ ശക്തമായി. എന്നാല്‍ അറസ്റ്റ് ഉടനുണ്ടാകില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിനിടെ ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം ആരംഭിച്ചു. ഇടതു സഹയാത്രികാനായ ഒരു പ്രമുഖ അഭിഭാഷകന് മുഖേനയാണ് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം.
അതിനിടെ, സുനിയുടെ സഹതടവുകാരന് ജിന്‍സന്റെ മൊഴി പുറത്തു വന്നു. ഫോണ്‍ വിളിച്ച് ബ്ലാക്ക്മെയില്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് ജിന്‍സന്റെ മൊഴി. എന്തോ സാധനം കാവ്യ മാധവന്റെ കടയില്‍ കൊടുക്കുന്ന കാര്യവും സംഭാഷണത്തിനിടെ കേട്ടു. സെല്ലില്‍ വെച്ചായിരുന്നു എല്ലാ ഫോണ്‍ സംഭാഷണങ്ങളും. എല്ലാത്തിനും താന്‍ സാക്ഷിയാണെന്നും ജിന്‍സന്റെ മൊഴിയില്‍ പറയുന്നു.
മൊഴിയിലെ വൈരുദ്ധ്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിന് നടന് ദിലീപിനെയും സംവിധായകന് നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ശക്തമായ തെളിവുകള്‍ കിട്ടിയാല്‍ അറസ്റ്റ് ചെയ്ത ശേഷമാകും ചോദ്യം ചെയ്യല്‍. ഇവരോടൊപ്പം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവനെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും സൂചന ലഭിച്ചു.
സുപ്രധാന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പും അറസ്റ്റിലായ ശേഷം ജയിലില്‍ വെച്ചും നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പള്‍സര്‍ സുനി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് ഇതില്‍ പ്രധാനം. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെട്ടതു വരെ നാലു ഫോണ്‍ നമ്പറുകളിലേക്ക് സുനി നിരന്തരം വിളിച്ചിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ നാദിര്‍ഷായുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും നമ്പറുകളുണ്ട്.
സുനി നിരന്തരം ബന്ധപ്പെട്ട ഒരു നമ്പര്‍ നാദിര്ഷായുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ജയിലില്‍ കിടക്കുമ്പോള്‍ രഹസ്യമായി സംഘടിപ്പിച്ച ഫോണില്‍ നിന്നും സുനി നാദിര്‍ഷയെയും അപ്പുണ്ണിയെയും മറ്റൊരു നമ്പറിലേക്കും നിരന്തരം വിളിച്ചു. നാദിര്‍ഷ ജയിലിലേക്ക് സുനിയെ തിരിച്ചുവിളിച്ചതായും തെളിവുണ്ട്. ഫോണ്‍ കിട്ടിയ ഉടന്‍ സുനി ആദ്യം വിളിച്ചത് നാദിര്‍ഷായെയാണ്. ഇവര്‍ നാലുതവണ ഇക്കാലയളവില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. എട്ടു മിനിറ്റാണ് ഒരു സംഭാഷണം. സുനിയെ അറിയില്ലെന്ന നാദിര്‍ഷയുടെ മൊഴിക്ക് കടകവിരുദ്ധമായ തെളിവുകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് പോലീസ് മേധാവി ലോക്നാഥ് ബഹ്റ. സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റ് ആവശ്യമുണ്ടെങ്കില്‍ അത് ഉണ്ടാകും. കസ്റ്റഡിയിലെടുക്കലും അറസ്റ്റും അന്വേഷണത്തിന്റെ ഭാഗമാണ്. അന്വേഷണസംഘത്തില്‍ ഏകോപനമില്ലായ്മയുണ്ടായിരുന്നില്ല എന്നത് മുന്‍ പോലീസ് മേധാവിയുടെ കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാടിനെ മാനിക്കണം.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനം ഇപ്പോഴുണ്ടെന്നും ബെഹ്റ പറഞ്ഞു.
അന്വേഷണസംഘത്തില്‍ ഏകോപനമുണ്ടായിട്ടില്ലെന്ന മുന്‍ പോലീസ് മേധാവി സെന്‍കുമാറിന്റെ വാദം ഖണ്ഡിച്ച് എഡിജിപി സന്ധ്യ, ലോക്നാഥ് ബെഹ്റയ്ക്ക് കത്തു നല്‍കിയിരുന്നു. കഴിഞ്ഞ മാസം 23ന് ആലുവ പോലീസ് ക്ലബില്‍ അന്വേഷണ സംഘം തലവന്‍ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ സാന്നിധ്യത്തില്‍ മറ്റ് ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചു യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ പൂര്‍ണ വിവരങ്ങള്‍ അന്നു തന്നെ പോലീസ് മേധാവിയെ അറിയിച്ചിരുന്നെന്നും മികച്ച ഏകോപനത്തിലാണു സംഘം പ്രവര്‍ത്തിക്കുന്നതെന്നും സന്ധ്യ കത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: