കോഴിക്കോട്: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്.
മിനിമം വേതനം പ്രഖ്യാപിക്കണമെന്നും ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധം ഉയരുകയാണ്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ പരിഹാരം ഉണ്ടാകുമെന്നാണ് സമരത്തിലുള്ളവര്‍ പ്രതീക്ഷിക്കുന്നത്.
നാലുതവണ ചര്‍ച്ച നടന്നെങ്കിലും നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. മിനിമം വേതനം പ്രഖ്യാപിക്കാന്‍ സര്‍ക്കര്‍ തയാറാകാത്തതാണ് പ്രധാന തടസ്സം. ബലരാമന് കമ്മിറ്റി, വീരകുമാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാര്‍ സംസ്ഥാന വ്യാപകമായി ജൂലൈ 11 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. സംസ്ഥാനത്തെ മൂന്നില്‍ രണ്ടു ഭാഗം നഴ്സുമാര്‍ പണിമുടക്കി മാര്‍ച്ചില്‍ പങ്കെടുക്കും.
പനിബാധിത കേരളത്തില്‍ ആരോഗ്യ മേഖല സ്തംഭിക്കുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ സത്യഗ്രഹം നടക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഇന്നലെ കോഴിക്കോട് കലക്ടറേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
യൂനൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികളായ അനു ജോണ്‍, മിനിബേബി, എ.ടി. സുനീഷ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: