തിരുവനന്തപുരം: ശമ്പള വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന നഴ്സുമാരുമായി തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്ന് നടത്തിയ ചർച്ച പരാജയം. രാവിലെ പതിനൊന്നിന് ഇന്ത്യൻ നഴ്സസ് അസോസിയേഷനുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. എന്നാൽ 10ന് വീണ്ടും ചർച്ച നടത്തും.
അതിനിടെ, കണ്ണൂരിലെ നഴ്സുമാരുടെ സമരം ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് സ്വകാര്യആശുപത്രികളിലെ സമരമാണ് മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് നഴ്സുമാർ ആശുപത്രി അധികൃതർക്ക് നോട്ടിസ് നൽകി കഴിഞ്ഞു. ആശുപത്രികൾക്കു മുൻപിൽ പന്തൽകെട്ടിയാണ് സമരം.
നഴ്സുമാരുമായും മാനേജ്മെന്റ് പ്രതിനിധികളുമായും ഈ മാസം 20നാണ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. സർക്കാർ വിളിച്ച ചർച്ചയിൽ പ്രതീക്ഷയർപ്പിക്കുന്നതായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി. ഈ മാസം 11 ന് നഴ്സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് സമരം പ്രഖ്യാപിച്ചിരുന്നു.
പനി പടരുന്ന സാഹചര്യത്തിൽ സമരം ആശുപത്രികളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണു സർക്കാർ വിലയിരുത്തൽ. മാസശമ്പളം 22,000 രൂപയാക്കണമെന്നതാണ് നഴ്സുമാരുടെ ആവശ്യം. ലേബർ കമ്മീഷണറുമായി നാലു തവണ ചർച്ച നടത്തിയെങ്കിലും മാനേജ്മെന്റുകൾ വഴങ്ങാത്തതു കാരണം ചർച്ച പരാജയപ്പെടുകയാരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: