ഹൈദരാബാദ്: നിസാമാബാദിലെ കൃഷിയിടത്തിനു സമീപത്തുള്ള വൈദ്യുതി പോസ്റ്റില്‍ പുള്ളിപ്പുലിയുടെ ജഡം. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് ഏകദേശം നാല് വയസുള്ള പുള്ളിപുലിയുടെ ജഡം വൈദ്യുത ലൈനിനു മുകളില്‍ തൂങ്ങികിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസും വനപാലകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വൈദ്യുതാഘാതമേറ്റാണ് പുലി ചത്തതെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നെങ്കിലും പുലി എന്തിന് വൈദ്യുത കമ്പിക്കുമുകളില്‍ കയറി എന്നതാണ് അധികൃതരെ കുഴയ്ക്കുന്ന ചോദ്യം. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും പുലിയുടെ ജഡം വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
മൃഗങ്ങളോ മനുഷ്യരോ ഇല്ലാത്ത പ്രദേശത്ത് പുലി എങ്ങനെ എത്തിച്ചേര്‍ന്നെന്നും എന്തിന് വൈദ്യുത പോസ്റ്റിന് മുകളില്‍ കയറി എന്നതും വ്യക്തമല്ലെന്ന് നിസാമാബാദ് വനംവകുപ്പ് ഉദ്യോഗസ്ഥന് എന്‍.വി. പ്രസാദ് പറഞ്ഞു.
ദൂരക്കാഴ്ചയ്ക്കായി പുലി പോസ്റ്റില്‍ കയറിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. അപകട സന്ദര്‍ഭങ്ങളിലോ മറ്റേതെങ്കിലും ജീവികള്‍ പിന്തുടരുമ്പോഴോ പുലികള്‍ മരങ്ങളിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ കയറാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അങ്ങനെ കയറിയപ്പോള്‍ വൈദ്യുതാഘാതമേറ്റതാകാം പുലി ചാകാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: