കണ്ണൂര്‍: പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ ഉള്‍പ്പെട്ട റോഡുകളുടെ പ്രവൃത്തി വേഗത്തിലാക്കാന്‍ പി.കെ ശ്രീമതി എം.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനുള്ള ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
പേരാവൂര്‍ ബ്ലോക്കിലെ കല്ലടിമുക്ക്-തുണ്ടിയില്‍ റോഡ്, പയ്യന്നൂര്‍ ബ്ലോക്കിലെ കാര്യപ്പള്ളി-പെടേന, ചെറുപുഴ- മുലപ്ര റോഡുകള്‍, തളിപ്പറമ്പ് ബ്ലോക്കിലെ പാച്ചേനി-വട്ടയറ, പൊക്കുണ്ട്-നടുവില്‍ റോഡുകള്‍ എന്നിവയ്ക്കാണ് ഇതിനകം കേന്ദ്ര അംഗീകാരം ലഭിച്ചത്.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി അനുവദിക്കപ്പെട്ട തുകകള്‍, എംപി ഫണ്ട് എന്നിവ ചെലവഴിക്കുന്നതില്‍ വേണ്ടത്ര ജാഗ്രതയുണ്ടാവുന്നില്ലെന്ന് എം.പി കുറ്റപ്പെടുത്തി. കേന്ദ്ര പദ്ധതികളില്‍ പലതും തദ്ദേശസ്ഥാപന മേധാവികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പോലും സാധിക്കുന്നില്ല. പഞ്ചായത്ത് ഓഫീസുകളില്‍ പ്രദേശത്ത് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത-എംപി ഫണ്ട് പദ്ധതികളുടെ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കാന്‍ സംവിധാനമുണ്ടാവണമെന്നും അവര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നാഷനല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിനു കീഴിലുള്ള വയോജന പെന്ഷന് പദ്ധതിയുടെ ഗുണഫലം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശം നല്കി. ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന് ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല്‍ യോജനയെക്കുറിച്ചുള്ള വിവരങ്ങളും താഴേക്കിടയിലെത്തിക്കാന് നടപടിയെടുക്കണം. 1793 അപേക്ഷകരില്‍ 843 പേര്‍ക്ക് ഗ്യാസ് കണക്ഷന് ലഭ്യമാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായ ലൈഫിനായി നടത്തിയ സര്‍വേ ഗ്രാമസഭകള്‍ അംഗീകരിക്കുന്ന മുറയ്ക്ക് അതില്‍ നിന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
പട്ടിക ജാതി കോളനികളില്‍ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുന്നതിനായുള്ള രാജീവ് ഗാന്ധി കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട ബി.ഡി.ഒമാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരുടെ യോഗം അടുത്തയാഴ്ച വിളിച്ചുചേര്‍ക്കാനും തീരുമാനമായി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ ഇ.പി ലത, എം.എല്‍.എമാരായ സി.കൃഷ്ണന്, ടി.വി.രാജേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, കെ.പി.ദിലീപ്, കെ.എം.രാമകൃഷ്ണന്, കെ.പ്രദീപന്, ജനപ്രതിനിധികള്‍, വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: