പോത്തന്‍കോട്: കാട്ടായിക്കോണത്ത് രണ്ട് സ്ഥലങ്ങളില്‍ മോഷണം. കാട്ടായിക്കോണം ഗവണ്മെന്റ് യുപിഎസിലെ ഹെഡ്മിസ്ട്രസ്സിന്റെ മേശ കുത്തിപൊളിച്ച് കുട്ടികള്‍ക്ക് സ്റ്റെപ്പന്റ് കൊടുക്കാന്‍ വച്ചിരുന്ന 2500 രൂപ മോഷ്ടിച്ചു. മുറിയില്‍ ഉണ്ടായിരുന്ന അലമാരകളും മേശയും കുത്തിപ്പൊളിച്ച ശേഷം സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. വെള്ളിയാഴ്ച രാത്രിയാകാം സംഭവമെന്ന് കരുതുന്നു. ശനിയാഴ്ച രാവിലെയാണ് മോഷണ വിവരം അറിയുന്നത്. പോത്തന്‍കോട് പോലീസില്‍ പരാതി നല്കി.
വെള്ളിയാഴ്ച രാത്രി തന്നെ കാട്ടായിക്കോണം തെങ്ങുവിള ദേവീക്ഷേത്രത്തിലെ കാണിക്കളും കുത്തിപ്പൊളിച്ച് മോഷണം നടന്നു. ക്ഷേത്രത്തിലെ ദേവീ, ഗണപതി, നാഗര്‍ എന്നീ ആലയങ്ങളുടെ മുന്നിലുണ്ടായിരുന്ന കാണിക്ക വഞ്ചികളാണ് കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. ക്ഷേത്രത്തിലുള്ള സിസിടിവി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം തെളിഞ്ഞിട്ടുണ്ട്. ഏകദേശം 35 വയസ്സ് തോന്നിക്കുന്ന ലുങ്കി ധരിച്ച പുരുഷനാണ് മോഷണം നടത്തിയത്. 5000 രൂപയോളം കാണിക്കവഞ്ചിയില്‍ ഉണ്ടാകുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. ക്ഷേത്ര ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പോത്തന്‍കോട് പോലീസില്‍ പരാതി നല്കി. കാട്ടായിക്കോണത്തും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ആറുമാസത്തിനിടയില്‍ ചെറുതും വലുതുമായ നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ പോത്തന്‍കോട് പോലീസിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: