കൊക്രജാര്‍: അസമിലെ കൊക്രജാര്‍ മേഖലയില്‍ പൊട്ടിപുറപ്പെട്ട വംശീയ കലാപം രൂക്ഷമായി. ആറു പേര് കൂടി അക്രമത്തിനിടെ കൊല്ലപ്പെട്ടു. ബജിനി, ചിരാംഗ് ജില്ലകളില്‍ നിന്ന് നാലു മുതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. രാംപുരിലും ചപ്പര്കാടയിലും അക്രമികള്‍ക്കു നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ ഇന്നലെ നാലു പേര് കൊല്ലപ്പെട്ടിരുന്നു. ഇതോടെ കൊക്രാജാര്‍ കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി.
കഴിഞ്ഞ 19നു പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഒന്നര ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായി. കലാപം വ്യാപകമായതോടെ പട്ടാളം രംഗത്തിറങ്ങി. ട്രെയിന്‍ സര്‍വ്വീസുകള്‍ താറുമാറായി സംസ്ഥാനം ഒറ്റപ്പെട്ട നിലയിലാണ്. 21 ട്രെയിനുകളുടെ സര്‍വ്വീസ് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തും അയല്പക്ക ബംഗാളിലുമായി 20, 000ലേറെപ്പേര്‍ ട്രെയിന്‍ യാത്രക്കിടെ കുടുങ്ങിപ്പോയ നിലയിലാണ്. പട്ടാളത്തിന്റെ 13 യൂണിറ്റുകള്‍ ആണ് കലാപ ബാധിത പ്രദേശങ്ങളില്‍ റോന്തു ചുറ്റുന്നത്.
അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ പോലീസ് കഴിഞ്ഞ ദിവസം തന്നെ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ബോഡോ,മുസ്ലിം വിഭാഗങ്ങള്‍ തമിലുള്ള ഏറ്റുമുട്ടല്‍ ചിരാംഗ്, ധുബ്രി, ബോങ്ങിഗോണ് എന്നിവടങ്ങളിലേക്ക് വ്യാപിച്ചു. അക്രമം പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്തെന്ന് ഇനിയും വ്യക്തമല്ല. ഭൂമി സംബന്ധമായ തര്‍ക്കമാണ് കലാപത്തിനു വഴിവച്ചതെന്നാണ് സൂചന.എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് മുമ്പുണ്ടായിട്ടില്ലാത്ത വിധമുള്ള വംശീയ കലാപം നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് പ്രതിപക്ഷ അസംഗണപരിഷത് ആവശ്യപ്പെട്ടു. കലാപത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ പാര്‍ട്ടിയുടെ പ്രതിനിധി സംഘം കൊക്രജാര്‍ മേഖല സന്ദര്‍ശിക്കുമെന്നും അധ്യക്ഷന്‍ പ്രഫുല്ല കുമാര്‍ മഹന്ത അറിയിച്ചു.
പശ്ചിമബംഗാളിനോട് അതിര്‍ത്തി പങ്കിടുന്ന അസമിന്റെ പടിഞ്ഞാറേ അറ്റത്തുള്ള കൊക്രാജാര്‍ വംശീയ കലാപങ്ങള്‍ക്കു കുപ്രസിദ്ധമാണ്. 60 വര്‍ഷത്തിനിടെ ഗിരിവര്‍ഗക്കാരായ 23 വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ബോഡോവംശജരും ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളും തമ്മില്‍ നാലു കലാപങ്ങളുണ്ടായി. രാജ്യത്തെ ഈ ഭാഗങ്ങളിലെ ആദിമവംശജരായ ബോഡോ വിഭാഗങ്ങള്‍ സംസ്ഥാന ജനസംഖ്യയുടെ അഞ്ചുശതമാനം മാത്രമുള്ളപ്പോള്‍ മുസ്ലീങ്ങള്‍ 33ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: