കുറവിലങ്ങാട്: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അപൂര്ണ്ണമായതോടെ നാട്ടില്‍ കൊതുക് പെരുകുന്നതായി ഗ്രാമസഭാ യോഗങ്ങളില്‍ വിമര്‍ശനം. പേരിന് മാത്രമാണ് പലയിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നാണ് ആക്ഷേപം. പനി വ്യാപകമായതോടെയാണ് ജനകീയ ശുചീകരണ യജ്ഞത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്കിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം മേഖലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും കഌനിക്കുകളിലും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. വൈറല്‍പനി ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ലെന്നതാണ് മറ്റൊരു പ്രശ്നം. കുറവിലങ്ങാട്, ഉഴവൂര്‍, വെളിയന്നൂര്‍, കടപഌമറ്റം, കൂടല്ലൂര്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസവും നിരവധി പേരാണ് പനി ബാധിച്ചെത്തുന്നത്. കുറവിലങ്ങാട്, ഉഴവൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടി ഒപിയില്‍ എത്തുന്നവരുടെ എണ്ണം അഞ്ഞൂറിന് മുകളിലാണ്. പൊതുകിണറുകള്‍ ആരോഗ്യവകുപ്പ് നേരിട്ട് ക്ളോറിനേറ്റ് ചെയ്യണമെന്നും പഞ്ചായത്തുകളില്‍ ഫോഗിംഗ് യന്ത്രം, സ്പ്രേ മെഷീന് എന്നിവ തകരാറിലായിട്ടുണ്ടെങ്കില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
മിക്കയിടങ്ങളിലും കാര്യമായ ഒരു പ്രവര്‍ത്തനവും നടന്നില്ല. മാത്രമല്ല, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ജോലിക്ക് മുമ്പ് എലിപ്പനി പ്രതിരോധ മരുന്നുകള്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും ഡിഎംഒ ഓഫീസില്‍നിന്ന് വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും തുടര്‍നടപടികള്‍ ഒന്നും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: