കൊച്ചി: ചരക്ക്-സേവന നികുതി (ജിഎസ്ടി) നടപ്പായിട്ടും സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ വിലകുറച്ചില്ല. കൂടുതല്‍ വില ഈടാക്കിയാല്‍ നടപടി സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമാക്കി ഇരട്ടത്താപ്പു പ്രഖ്യാപിക്കുകയും ചെയ്തു. സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ പഴയ വിലയ്ക്കാണ് ചരക്കു വില്പന. ഇതോടെ, സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ ജിഎസ്ടിയുടെ പ്രയോജനം കിട്ടാത്ത അവസ്ഥയായി.
ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍, വെളിച്ചെണ്ണ തുടങ്ങിയവയ്ക്കെല്ലാം ജിഎസ്ടി വന്നതോടെ വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുടങ്ങിയവയുടെ വില സപ്ലൈകോ കുറച്ചിട്ടില്ല. ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്ക് ജിഎസ്ടിയില്‍ നികുതിയില്ല. നേരത്തെ 5.6 ശതമാനമായിരുന്ന നികുതിയാണ് ഇല്ലാതായത്. എന്നിട്ടും സാധാരണക്കാര്‍ക്ക് ജിഎസ്ടിയുടെ നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തിന്റെ നടപടിയില്ല.
വെളിച്ചെണ്ണ നികുതി 8.4 ശതമാനമായിരുന്നു. ജിഎസ്ടിയോടെ അഞ്ചുശതമാനമായി. എന്നാല്‍, സപ്ലൈകോയില്‍ ഒരു ലിറ്റര്‍ സബ്സിഡി വെളിച്ചെണ്ണയ്ക്ക് 90 രൂപയാണ്. നോണ്‍ സബ്സിഡി ഇനത്തിന് 157 രൂപയും. പഴയ നിരക്കാണിത്. പഞ്ചസാര നികുതി 8.9 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായെങ്കിലും സപ്ലൈകോ വില കുറച്ചില്ല.
ജിഎസ്ടിയില്‍ വില കുറഞ്ഞ സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവയുടെ വില്പനയും സപ്ലൈകോ നിര്‍ത്തി. പഴയ സ്റ്റോക്ക് പഴയ വിലയ്ക്ക് വില്പന നടത്തുന്ന സ്വകാര്യ കച്ചവടക്കാര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് സര്‍ക്കാര്‍ സംവിധാനത്തിലെ കൊള്ള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: