തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തില്‍ തീരുമാനമെടുക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ വ്യവസായബന്ധ സമിതി തിങ്കളാഴ്ച ചേരുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്.
സമരം ചെയ്യുന്ന നഴ്സുമാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്നാല്‍ ശമ്പള പരിഷ്ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും വരെ സമരം തുടരുമെന്ന് നഴ്സുമാരുടെ സംഘടനകള്‍ അറിയിച്ചു.
സമരത്തിലുള്ള ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്(ഐഎന്‍എ), യുണൈറ്റഡ് നഴ്സസ് അസോസിയേഷന്(യുഎന്‍എ) എന്നീ രണ്ട് സംഘടനകളുമായി തൊഴില്‍ മന്ത്രി വെവ്വേറെ ചര്‍ച്ചകള്‍ നടത്തി. തിങ്കളാഴ്ച മാനേജ്മെന്റ് പ്രതിനിധികളും അസോസിയേഷന് പ്രതിനിധികളുമായി ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തുമെന്ന് മന്ത്രി ഇരു സംഘടനകള്‍ക്കും ഉറപ്പ് നല്കി.
അതുവരെ ജോലി ബഹിഷ്കരിച്ചുള്ള സമരത്തിലേക്ക് പോകരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐഎന്‍എ എട്ടിന് നടത്താനിരുന്ന കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലെ സമരം 11 ലേക്ക് മാറ്റിവച്ചു. അതേസമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെക്രട്ടേറിയറ്റ് പടിക്കലെ നിരാഹാരസമരവും കണ്ണൂര്‍ ജില്ലയിലെ നഴ്സുമാരുടെ പണിമുടക്കും ഒരു കാരണവശാലും മാറ്റി വയ്ക്കില്ലെന്നും ഐഎന്‍എ പ്രതിനധികള്‍ അറിയിച്ചു.
ജൂലൈ 10നു നടക്കുന്ന ചര്‍ച്ചയിലെ തീരുമാനം പ്രതികൂലമാകുന്ന സാഹചര്യമാണെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ സമരം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപിക്കുമെന്നു ഐഎന്‍എ വ്യക്തമാക്കി. യുഎന്‍എയും സമരം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. പത്തിന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ 11 ന് സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നും പ്രതിനിധികള്‍ അറിയിച്ചു.
സുപ്രീംകോടതി വിധി അനുസരിച്ചുള്ള ശമ്പള വര്‍ദ്ധനവ് നല്‍കുക, ബല്‍റാം കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, രോഗി-നഴ്സ് അനുപാതം പാലിക്കുക, മെയില്‍ നഴ്സ് റിസര്‍വേഷന്‍ നിര്‍ബന്ധമാക്കുക, സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്കാന് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷനുകള്‍ ഉന്നയിച്ചിരിക്കുന്നത്.
സമരത്തിന് പിന്തുണ അര്‍പ്പിച്ച് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന് സെക്രട്ടേറിയറ്റിന് മുന്നില്‍ അനുഭാവ ചങ്ങല സൃഷ്ടിച്ചു. സ്വകാര്യ ആശുപത്രികളുടെ തൊഴില്‍ വഞ്ചന അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ഗവണ്മെന്റ് നഴ്സസ് അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: