തൊടുപുഴ: കേരളത്തിലെ ഏലമലക്കാടുകളില്‍ (കാര്‍ഡമം ഹില്‍ റിസര്‍വ് ) നിന്ന് മരം മുറിക്കുന്നതിനുളള നിയന്ത്രണം നീക്കി. ഇതുസംബന്ധിച്ച ഉത്തരവ് രണ്ടോ മൂന്നോ ദിവസത്തിനുള്ളിലുണ്ടാകും. രാഷ്ട്രീയ-മത-കര്‍ഷക സംഘടനകളുടെയും തടി വ്യാപാരികളുടെയും നിരന്തര സമ്മര്‍ദത്തിനൊടുവിലാണ് മുഖ്യമന്ത്രി ഇടപെട്ട് നിയന്ത്രണം നീക്കിയത്.
പത്തിനം വൃക്ഷങ്ങള്‍ ഒഴികെയുള്ളവ മുറിക്കാന്‍ അനുവദിച്ചുകൊണ്ടുള്ളതാകും ഉത്തരവ്. പട്ടയം ലഭിച്ച ഏലത്തോട്ട ഭൂമിയിലുള്ളതോ നട്ടുവളര്‍ത്തിയതോ ആയ മരങ്ങള്‍ മുറിക്കുന്നതിനു നിലവിലുള്ള തടസ്സം ഇല്ലാതാകുന്നത് കൂടാതെ ഏലക്കാടുകളില്‍ നിലവിലുണ്ടായിരുന്ന റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത അധികാരവും ഇതോടെ ഇല്ലാതാകും.
13 ഇനം മരങ്ങള്‍ വനംവകുപ്പില്‍നിന്ന് പ്രത്യേകം പാസെടുത്ത് വേണമായിരുന്നു ഇതുവരെ വെട്ടാന്‍. 28 ഇനം മരങ്ങള്‍ കൂടി അനുമതിയോടെയേ വെട്ടാവൂ എന്ന് 2015 മേയ് 28ന് മുന്‍ സര്‍ക്കാറിന്റെ കാലത്തും ഉത്തരവിറങ്ങി. ഇത് തിരുത്തിയാണ് ഇളവ് അനുവദിച്ചും 41-ല്‍ പത്തെണ്ണത്തിന് മാത്രം നിരോധനം ബാധകമാക്കിയും പുതിയ ഉത്തരവിറങ്ങുന്നത്.
നട്ടുവളര്‍ത്തിയ മരങ്ങള്‍ വെട്ടാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ കര്‍ഷകര്‍ തന്നെ ധാരാളം മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്ന ആശയം മുന്നോട്ടുവെച്ചാണ് ഇളവനുവദിക്കുന്നത്. 1986-ലെ വൃക്ഷസംരക്ഷണ നിയമം സെക്ഷന്‍ അഞ്ച് പറയുന്നത് വിജ്ഞാപനം ചെയ്ത പ്രദേശത്ത് മരം മുറിക്കാന്‍ പാടില്ലെന്നാണ്.
ഇതനുസരിച്ചായിരുന്നു നിരോധനം. പശ്ചിമഘട്ട മേഖലയിലെ ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല, ഇടുക്കി, താലൂക്കുകളിലാണ് മരംമുറിക്ക് നിയന്ത്രണമുള്ളത്. മരം സംരക്ഷിക്കുന്നത് സംബന്ധിച്ച് പട്ടയങ്ങളില്‍ രേഖപ്പെടുത്തുന്ന നിബന്ധനകളും ഒഴിവാക്കിയാകും ഉത്തരവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: