തൃശൂര്‍ : നിയമവിരുദ്ധമായ ഉദ്യോഗക്കയറ്റത്തിലൂടെ കാര്‍ഷിക സര്‍വ്വകലാശാലക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തുകയും കാര്‍ഷിക വിജ്ഞാനകേന്ദ്രങ്ങളില്‍ അംഗീകൃതമല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയതിലൂടെ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്ത കേസില്‍ ഒല്ലൂര്‍ എംഎല്‍എയും മുന്‍ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്സ്ലര് കെ.ആര്.വിശ്വംഭരനുമടക്കം എട്ടുപേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ടി.ചന്ദ്രശേഖരന്, തൃശൂര്‍ എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്പെഷല്‍ ജഡ്ജ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വിജിലന്‍സ് ജഡ്ജി വി.ഭാസ്കരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി ആഗസ്റ്റ് 26നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒല്ലൂര്‍ എംഎല്‍എ എംപി വിന്‍സെന്റിനും മുന്‍ വൈസ് ചാന്സ്ലര് കെ.ആര്. വിശ്വംഭരനും പുറമെ മുന്‍ ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യു, കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.പി.ബി.പുഷ്പലത, മുന്‍ രജിസ്ട്രാര്‍ ജോബി വി. പോള്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ കണ്‍ട്രോളറായിരുന്ന ഡോ.ഇ.നാണു. മുന്‍ രജിസ്ട്രാറും ഇപ്പോള്‍ ഡയറക്ടര്‍ ഓഫ് റിസര്‍ച്ചായി പ്രവര്‍ത്തിക്കുന്ന ഡോ.ടി.ആര്.ഗോപാലകൃഷ്ണന്, വയനാട് വെറ്റിനറി യൂണിവേഴ്സിറ്റിയുടെ ഇപ്പോഴത്തെ രജിസ്ട്രാര്‍ സി.ബി.മനോമോഹന്‍ എന്നവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായി നാല്‍പ്പത് അസി.പ്രൊഫസര്‍മാരുടെ തസ്തിക സൃഷ്ടിക്കുകയും ഇതിനായി ഒരാളില്‍ നിന്നും പത്തുലക്ഷം രൂപയോളം കൈപ്പറ്റിയിട്ടുള്ളതായും ആരോപണത്തില്‍ പറയുന്നു. ഇതിനുപുറമെ കണ്ണൂര്‍, വയനാട്, മലപ്പുറം, കോട്ടയം, തൃശൂര്‍, കൊല്ലം എന്നിവിടങ്ങളിലെ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളിലേക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് 82 ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍, അറ്റന്റര്‍, ഡ്രൈവര്‍ തസ്തികയിലേക്കും നിയമനം നടത്തിയിട്ടുള്ളതായും ചൂണ്ടിക്കാണിക്കുന്നു. ഇത്തരം നിയമനങ്ങള്‍ക്ക് കേസില്‍ ഉള്‍പ്പെട്ടവരെല്ലാം തന്നെ ബന്ധപ്പെട്ടിട്ടുള്ളതായും ടി.ചന്ദ്രശേഖരന് നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ 13ന് ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി രേഖകള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹര്ജിക്കാരന് വേണ്ടി അഡ്വ. വി.കെ.സജിത്, അഡ്വ. വി.ആര്.ജോതിഷ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: