കല്‍പ്പറ്റ: സംസ്ഥാനത്ത് പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ നോക്കുകുത്തിയാക്കി താത്ക്കാലിക നിയമനങ്ങള്‍ തകൃതി. പല ജില്ലാ മേധാവികളും ഒഴിവുകള്‍ യഥാവിധി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ-ഭരണപരിഷ്ക്കാര വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വിഭാഗം സംസ്ഥാനത്തെ ജില്ലാ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും പൂഴ്ത്തിവെച്ചതുമായ നിരവധി സംഭവങ്ങളാണ് കണ്ടെത്തിയത്. വയനാട് ജില്ലയിലെ സ്കുളുകളില് വിവിധ ഭാഷാ-വിഷയങ്ങളുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. നിയമന നടപടികള്‍ സ്വീകരിക്കാനോ നിയമിച്ചവരെ സ്കുളുകളിലെ തസ്തികക്കനുസരിച്ച് മാറ്റാനോ അധികാരികളില്ല. ഇവിടെ റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാക്കി താല്കാലിക നിയമനം നടത്തുകയാണ്.
വയനാട് ജില്ലാ പിഎസ്സി ഓഫീസില്‍ 58 റാങ്ക് ലിസ്റ്റുകളാണ് നിലവിലുള്ളത്. അതില്‍ 13 എണ്ണം വിദ്യാഭ്യാസ വകുപ്പിലെ നിയമനമാണ്. ഈ ലിസ്റ്റില്‍ നിന്ന് ആകെ നിയമിച്ചത് 45 പേരെ മാത്രം. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഭാഷാ വിഷയമടക്കമുള്ള 75 ഓളം തസ്തികകള്‍ ഒഴിഞ്ഞ്കിടക്കുന്നുണ്ട്. ഒഴിവുള്ള അധ്യാപക തസ്തികകളുടെ എണ്ണം പിഎസ്സി ഓഫീസില്‍ ഇതുവരെ അറിയിച്ചിട്ടില്ല.
ഭാഷാധ്യാപകരുടെ 10 ലിസ്റ്റില്‍ ഒരാളെ മാത്രം നിയമിച്ച മൂന്ന് റാങ്ക് ലിസ്റ്റുകളും രണ്ട് പേരെ മാത്രം നിയമിച്ച മൂന്ന് റാങ്ക് ലിസ്റ്റുകളുമാണുള്ളത്. ഹൈസ്കുള് അധ്യാപക നിയമനത്തിനായി അഞ്ച് ലിസ്റ്റുണ്ട്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലും ഒഴിവുകള്‍ യഥാവിധി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. സൃഷ്ടിക്കപ്പെടേണ്ട ഒഴിവുകളും ഇത്തരത്തില്‍തന്നെ. വയനാട് എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് വര്‍ഷത്തെ താത്ക്കാലിക നിയമനം കഴിഞ്ഞദിവസം കോടതി തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: