തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാറിലെ ഭൂമി കൈയേറ്റക്കാരുടെ തലവേദന ശരിയാക്കികൊടുത്തു. കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മൂന്നാറില്‍നിന്ന് ‘ഒഴിപ്പിച്ചു’. എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറായി ശ്രീറാമിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എംപ്ലോയ്മെന്റ് എന്ന വാക്കിന് പണി എന്ന അര്ഥമുള്ളതു ചൂണ്ടിക്കാട്ടി ശ്രീറാമിന് മുഖ്യമന്ത്രി ‘പണികൊടുത്തു’ എന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായി.
വയനാട് സബ് കളക്ടര്‍ പ്രേംകുമാര്‍ ദേവികുളം സബ് കളക്ടര്‍ ആവും. ശ്രീറാമിനെ മാറ്റില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരുന്ന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് തീരുമാനം വന്നപ്പോള്‍ മലക്കം മറിഞ്ഞു. നാലുവര്‍ഷം പൂര്‍ത്തിയായ ഉദേ്യാഗസ്ഥരെ സ്ഥലം മാറ്റുന്നുവെന്ന ന്യായം പറഞ്ഞാണ് ശ്രീറാം വെങ്കിട്ടരാമനെ തെറിപ്പിച്ചത്. ചീഫ് സെക്രട്ടറിയാണ് ഈ ന്യായം മന്ത്രിസഭാ യോഗത്തില്‍ മുന്നോട്ടുവച്ചത്. മൂന്നാര്‍ വില്ലേജാഫീസിനു യോജിച്ചതെന്നു സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി അനധികൃതമായി കൈയേറി ലൗ ഡെയ്ല്‍ എന്ന ഹോം സ്റ്റേ നിര്‍മിച്ച നടപടിക്കെതിരെ ശ്രീറാം രംഗത്തെത്തിയതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ച ഒടുവിലത്തെ സംഭവം.
മന്ത്രി എം.എം.മണിയും എസ്. രാജേന്ദ്രന് എംഎല്‍എയും സിപിഐ പ്രാദേശിക നേതാക്കളും കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണിയും അടക്കമുള്ളവര്‍ ശ്രീറാമിനെ മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തു വരുകയും മുഖ്യമന്ത്രി യോഗം വിളിക്കുകയും ചെയ്തു. എന്നാല്‍ റവന്യൂമന്ത്രി ഈ യോഗത്തില്‍ നിന്നു വിട്ടുനിന്നു. കഴിഞ്ഞദിവസം ശ്രീറാമിന്റെ പ്രവര്‍ത്തനത്തിന് അംഗീകാരമെന്ന നിലയില്‍ ലൗ ഡെയ്ല്‍ ഉടമ വി.വി. ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ഭൂമി ഏറ്റെടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ ഉത്തരവ് വന്ന് 24 മണിക്കൂറുപോലും ശ്രീറാമിനെ കസേരയിലിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറായില്ല.
കൈയേറ്റ മാഫിയയ്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചു നടന്ന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് ശ്രീറാമിനെ മാറ്റിയപ്പോള്‍ മലക്കം മറിഞ്ഞു. ഭരണപരമായ നടപടിയാണിതെന്നാണ് മന്ത്രി പ്രതികരിച്ചത്. ഉദേ്യാഗസ്ഥര്‍ ജോലി ചെയ്യുമ്പോള്‍ സംരക്ഷണം നല്‍കും. ഒരു ഐഎഎസ് ഉദേ്യാഗസ്ഥന് അതേ വകുപ്പിലെ സ്ഥാനങ്ങളിലേക്കു മാത്രമേ മാറൂ എന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. ഒരു ഉദേ്യാഗസ്ഥന് ഏതെങ്കിലും സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ടുമാത്രമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് സമ്മതിക്കാനാവില്ല. ഇനി അതേ സ്ഥാനത്തു വരുന്നയാള്‍ സര്‍ക്കാരിന്റെ നയം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: