ഡോ. ശ്രീറാം വെങ്കിട്ടരാമന്, മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ പക്വമായ ഇടപെടലുകള്‍ നടത്തി ഓരോ മലയാളികളുടേയും ഹീറോ ആയി മാറിയ യുവ ഐഎഎസുകാരന്.
അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ വിമുഖത കാട്ടിയ പിണറായി സര്‍ക്കാര്‍, പക്ഷെ ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോയ ശ്രീറാമിന് അനുകൂലമായി ഹൈക്കോടതി വിധി വന്നിട്ടും അദ്ദേഹത്തെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാന്‍ വിളംബം കാട്ടിയില്ല. ഒരുതരം വൈരാഗ്യ ബുദ്ധിയോടെ സര്‍ക്കാര്‍ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി എംപ്ലോയ്മെന്റ് ഡയറക്ടറായി നിയമിച്ചപ്പോഴേയ്ക്കും അനേകം യുവ ഐഎഎസുകാരിലും സിവില്‍ സര്‍വ്വീസ് മോഹങ്ങള്‍ ഉള്ളിലൊതുക്കി സ്വപ്നങ്ങള്‍ കാണുന്നവരിലും നീതിയുടെ പക്ഷത്ത് നില്ക്കുന്ന മലയാളികളുടെ മനസ്സിലും അദ്ദേഹം ചിരപ്രതിഷ്ഠ നേടി കഴിഞ്ഞു. നൂറ് കണക്കിന് ആളുകളാണ് നവയുഗ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പിന്തുണയുമായി എത്തുന്നത്. നട്ടെല്ലുള്ളവര്‍ ഏത് പദവിയിലിരുന്നാലും അവിടെയെല്ലാം ശോഭിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
2013ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയാണ് ശ്രീറാം കളക്ടര്‍ പദവിയിലേയ്ക്ക് എത്തുന്നത്. തിരുവനന്തപുരം സ്വദേശിയായ റിട്ട അദ്ധ്യാപകനും കരിയര്‍ ഗൈഡന്‍സ് വിദഗ്ധനുമായ വെങ്കിട്ടരാമന്റേയും എസ്ബിഐ ഉദ്യോഗസ്ഥയായ രാജിമൂര്ത്തിയുടെയും മകനായി ജനനം. പത്തനംത്തിട്ടയില്‍ സബ് കളക്ടറായാണ് ശ്രീറാം തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടക്കം മുതല്‍ തന്നെ അതി പ്രധാനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈഭവം കാട്ടിയിരുന്നു ശ്രീറാം. ശബരിബലയിലെ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പദ്ധതി. പിന്നീട് ദല്‍ഹിയില്‍ പൊതുവിതരണ അസിസ്റ്റന്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചപ്പോഴും ശ്രദ്ധേയമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മൂന്നാറില്‍ കുരിശ് നാട്ടിയ അനധികൃത കൈയേറ്റക്കാര്‍ക്കൊപ്പം പിണറായി സര്‍ക്കാര്‍ നിലകൊണ്ടപ്പോള്‍ ഒരു സര്‍ക്കാര്‍ പ്രതിനിധി ആയിരുന്നിട്ട് കൂടി കൈയേറ്റങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്തു ശ്രീറാം. കൈയേറ്റ ഭൂമി ഒഴിപ്പിക്കാതെ സര്‍ക്കാരിന് ഒത്താശനല്‍കി പോലീസ് ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങിയപ്പോഴും അതിനെ ദേവികുളം സബ് കളക്ടറായിരുന്ന അദ്ദേഹം തടഞ്ഞു.
മൂന്നാറിലെ ഹരിതാഭമായ ഭൂമിയില്‍ ബിസിനസ്സുകാര്‍ അനധികൃതമായി കടന്നെത്തി കെട്ടിടങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ പിന്തുണയ്ക്കാന്‍ പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുണ്ടായിരുന്നു. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്കെതിരെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും യുദ്ധത്തില്‍ ശ്രീറാമിന്റെ ഇടപെടല്‍ മാത്രമാണ് തുണയായത്.
വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം. മണി ശ്രീറാമിനെതിരെ അന്ന് അസഭ്യവര്‍ഷമാണ് നടത്തിയത്. ദേവികുളം സബ് കളക്ടര്‍ക്ക് ഭ്രാന്താണെന്നും അദ്ദേഹത്തെ ഊളമ്പാറയില്‍ അയക്കണമെന്നും മണി വിമര്‍ശിച്ചു. ശ്രീറാമിനെതിരെ മണി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സിപിഎം-സിപിഐ ചേരിപോരിന് വരെ കാരണമായി മാറി. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റേത് ഉള്‍പ്പടെ നിരവധി പ്രമുഖരുടെ പിന്തുണയും ശ്രീറാമിനെ തേടിയെത്തി. ഒരു പക്ഷെ മണി അന്ന് രാജി വച്ചിരുന്നെങ്കില്‍ ഒരു വര്‍ഷത്തിനിടെ മന്ത്രിപദം രാജി വയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാകുമായിരുന്നു അദ്ദേഹം.
ശ്രീറാമിന്റെ സബ് കളക്ടര്‍ സ്ഥാനം തെറിപ്പിക്കുന്നതിന് അന്ന് മുതല്‍ തന്നെ അണിയറയില്‍ സര്‍ക്കാര്‍ ചരടു വലികള്‍ നടത്തിയിരിക്കാം. എന്നാല്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരിഞ്ഞേക്കാമെന്ന ഭയമാകാം അന്ന് അതിന് മുതിരാതിരുന്നത്. മൂന്നാറിലെ ചൂടേറിയ സംഭവ വികാസങ്ങള്‍ക്ക് ശേഷം കനത്ത സുരക്ഷയായിരുന്നു ശ്രീറാമിന് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അപ്പോഴും ശ്രീറാം പറഞ്ഞത് ഒരു കാര്യം മാത്രമാണ്. ‘ഞാന്‍ ആരേയും ഭയപ്പെടുന്നില്ല, ഞാന്‍ നടപ്പാക്കുന്നത് ഭൂമിയുടെ നിയമമാണ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: