കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സമുദായിക സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമത ബാനര്‍ജി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ടു നല്‍കണമെന്ന് സര്‍ക്കാറിനോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ അപകീര്‍ത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റാണ് ബസീറ സബ് ഡിവിഷനിലെ ബദുരിയില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണമായത്. ഒരു മതത്തിന്റെ വിശുദ്ധകേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പേസ്റ്റ്. തുടര്‍ന്ന് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൂടാതെ മേഖലയില്‍ നിരോധാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരമാണ് സംഘര്‍ഷം ആരംഭിച്ചത്. അന്ന് രാത്രി തന്നെ വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് പ്രദേശത്ത് സംഘര്‍ഷം അരങ്ങേറുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും മമത ആരോപിച്ചിരുന്നു.
ഗവര്‍ണര്‍ ബിജെപിയുടെ ബ്ലോക്ക് പ്രസിഡന്റിനെ പോലെയാണ് പെരുമാറിയതെന്നും അവര്‍ കുറ്റപ്പെടുത്തി. ബുദുരിയ, ടന്റെറുലിയ, ഗോലാബാരി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രക്ഷോഭം ഉണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി വീടുകളും കടകളും അഗ്നിക്കിരയായി. ആറിലധികം പോലീസ് വാഹനങ്ങളും പ്രക്ഷോഭകര്‍ കത്തിച്ചു. സംഘര്‍ഷത്തില്‍ ഇരു സമുദായത്തിലെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികള്‍ നേരിടാന്‍ കേന്ദ്രം മൂന്ന് കമ്പനി അര്‍ധസൈന്യത്തെ അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: