ഭഗവാന് ശിവനും ബ്രഹ്മാവുമെല്ലാം ക്ഷിപ്രപ്രസാദികളും ക്ഷിപ്രകോപികളുമാണ്. വളരെ എളുപ്പം പ്രസാദിക്കും എളുപ്പം കോപിക്കുകയും ചെയ്യും. അക്കാര്യത്തില്‍ മുന്‍പിന്‍ ആലോചനകള്‍ കുറവാണ്.
ഒരിക്കല്‍ ശ്രീപാര്‍വ്വതിദേവിക്ക് കടുത്ത സങ്കടം.അറിയാതെ തന്നെ കണ്ണീരൊഴുക്കി കൊണ്ടിരുന്നത്രെ. അമ്മയുടെ കണ്ണീരു കാണാനുളള ശക്തി ശ്രീഗണേശനില്ല. ഗണേശന് അമ്മയുടെ പിന്നാലെ കൂടി. കണ്ണീരിന്റെ കാരണം അറിഞ്ഞേ പറ്റൂ.
നിര്‍ബന്ധം കൂടിയപ്പോള്‍ പറഞ്ഞു. ‘അച്ഛന് ആരെങ്കിലും നമ:ശിവായ എന്നു മുഴുവന്‍ പറയണ്ടാ, അതിനു മുന്‍പേ വാരിക്കോരികൊടുത്തോളും. അച്ഛന് തീരുമാനിച്ചിടത്ത് ഞാന്‍ കേറി അഭിപ്രായം പറയാന്‍ പറ്റ്വോ’.
അമ്മ ഇനിയും കാര്യം പറഞ്ഞില്ല. അതു തന്നെയാണ് പറഞ്ഞുവന്നത്. ഇനിമുതല്‍ കൈലാസത്തില്‍ ശിവചൈതന്യം കുറയും. ഇവിടുത്തെ ശിവചൈതന്യമല്ലെ രാവണന് കൊണ്ടുപോയത്.
ഗണേശന്, മനസ്സിലാകാത്തതുപോലെ വീണ്ടും കാതോര്‍ത്തു.
പാര്‍വ്വതി തുടര്‍ന്നു- ‘രാക്ഷസരാജാവ് രാവണന് വന്നിരുന്നു. കുറച്ചു നമ:ശിവായ ചൊല്ലി സ്തുതിച്ചപ്പോള്‍ മഹാദേവന് തന്റെ ചൈതന്യം ആവാഹിച്ച ശിവലിംഗം തന്നെ കൊടുത്തയച്ചു. അത് ദേശപരിധി വിട്ടുപോയാല്‍ ഇവിടുത്തെ ചൈതന്യം വളരെ കുറയും’.
അത് ഈ ദേശപരിധി വിടാതെ ഞാന്‍ ശ്രദ്ധിച്ചാല്‍ പോരെ. അക്കാര്യം ഈ ഗണേശന് ഏറ്റു.
പാര്‍വതീ ദേവിക്ക് അല്പം സമാധാനമായി. ഗണേശന് ഏറ്റാല്‍ അതു നടത്തിയിരിക്കും.
എങ്കിലും ഉണ്ണി, നീ അതെങ്ങിനെ….?
അതൊക്കെ അമ്മ എനിക്കു വിട്ടേക്കു. എനിക്കമ്മയുടെ അനുഗ്രഹം മാത്രം മതി. ഞാന്‍ ഒന്നു കളിച്ചു വരാം.
ശരി, പോയി വിജയിച്ചു വാ മോനേ!
ഗണേശന് ഒരു ബ്രഹ്മചാരി ബ്രാഹ്മണന്റെ വേഷത്തില്‍ രാവണന് പോകുന്ന വഴിയില്‍ ഒരു നദീതീരത്ത് അലക്ഷ്യമായി നിന്നു.
രാവണന് അതിലേ വരുന്നത് കണ്ടിട്ടും കാണാത്ത ഭാവത്തിലായിരുന്നു ഗണേശന്റെ നില്പ്.
ബ്രഹ്മചാരി ബാലന്റെ മുഖതേജസ്സുകണ്ട് രാവണന് അതിശയം തോന്നി.
പറ്റിയ ഒരാളെ അന്വോഷിക്കുകയായിരുന്നു. ഈ കുമാരന് അനുകൂലനാണെന്നു തോന്നുന്നു.
രാവണന് ബാലനെ സമീപിച്ചു.
ബ്രഹ്മചാരി ബാലന് ഏതാണെന്നും എവിടെയുളളതാണെന്നുമെല്ലാം രാവണന് അന്വേഷിച്ചു.
”ഹേ ബാലകാ, നിന്നെ ഇവിടെയൊന്നും നേരത്തെ കണ്ടതായി ഓര്‍ക്കുന്നില്ല. നീ ഏതാ, എവിടത്തെയാ”
ഞാന്‍ ഇവിടെത്തന്നെയുളളതാ. നേരത്തേ കാണാത്തത് ഞാന്‍ പലപ്പോഴും പലയിടത്തും കറങ്ങി നടക്കുകയായിരിക്കും. അങ്ങിനെ പലര്‍ക്കും എന്നെ കാണാന്‍ കിട്ടാറില്ല. പിന്നെ എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ.
ശരിയാ, ഓരോന്നിനും അതിന്റേതായ സമയമുണ്ട്. ഇപ്പോള്‍ സന്ധ്യാ വന്ദനത്തിന്റെ സമയമായി. നീ എനിക്കൊരു സഹായം ചെയ്യാമോ?
എന്താണാവോ?
ഈ ശിവലിംഗം വളരെ വിശേഷപ്പെട്ടതാണ്. ഇത് നിലത്തുവയ്ക്കാന്‍ പാടില്ല. ഭഗവാന് ശിവന് നേരിട്ടു തന്നതാണ്.
ഗണേശന് അവഗണനാഭാവത്തോടെ, ”അതിന് ഞാനെന്തുവേണം.”
”അല്ലാ, ഇത് സ്വല്പനേരം നീയൊന്നുപിടിക്കുമോ. ഞാന്‍ രണ്ടുഞൊടി നേരത്തിനുളളില്‍ കുളിച്ച് സന്ധ്യാവന്ദനം ചെയ്തുവരാം അതുവരെ താഴെവയ്ക്കരുത്.
”അതൊക്കെ ശരി, എനിക്കും സന്ധ്യാവന്ദനം ചെയ്യാനുളളതാണ്. രണ്ടുഞൊടിക്കുളളില് തന്നെ വരണം ഇല്ലെങ്കില്‍ പ്രശ്നമാണ്.”
”ദേ വരുന്നു. ഇപ്പോള്‍ തന്നെ” എന്നു പറഞ്ഞുകൊണ്ട് രാവണന് ശിവലിംഗം ബാലകന്റെ കയ്യില്‍ കൊടുത്ത്
കുളിക്കാന്‍ പോയി.
രാവണന് മുങ്ങുന്ന സമയത്തു തന്നെ ഗണേശന് മൂന്നുഞൊടി ശബ്ദമുണ്ടാക്കി ശിവലിംഗം താഴെവച്ചു. ഗണേശന് അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.സത്യലംഘനം വരുത്താതെ തന്നെ.
രാവണന് സന്ധ്യാവന്ദനം കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ ബാലകനെ കാണാനില്ല. ശിവലിംഗം നിലത്തുവെച്ചിട്ടുമുണ്ട്.
അതവിടെ നിന്നെടുക്കാന്‍ രാവണന് കഴിഞ്ഞില്ല. അതൊന്നിളക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ നിലത്തുറച്ചു കഴിഞ്ഞിരിക്കുന്നു.
കൈലാസ പര്‍വതം മുഴുവന്‍ കയ്യിലെടുത്ത് അമ്മാനമാടിയ രാവണന് ഈ ശിവലിംഗം അനക്കാനാവാതെ പരിശ്രമിച്ചു തളര്‍ന്നു.
തന്റെ ശ്രമമെല്ലാം വിഫലമായിരിക്കുന്നു.അസ്ഥാനത്തും അസമയത്തുമുളള പാഴ്വേലയെന്ന് രാവണന് തിരിച്ചറിഞ്ഞു.
സംഭവം മുഴുവന്‍ ശ്രീഗണേശന് പാര്‍വതീ ദേവിക്കു വിവരിച്ചു കൊടുത്തു. പാര്‍വതിക്കു സന്തോഷമായി ഉണ്ണിഗ്ഗണേശനെ വാരിപ്പുണര്‍ന്നു. ഗണേശന്റെ ബുദ്ധിയെ ദേവി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: