തൃശൂര്‍: മണലിപ്പുഴ മലിനീകരണം സംബന്ധിച്ച പരാതിയില്‍ ആരോഗ്യ വകുപ്പ് മലിനീകരണനിയന്ത്രണ ബോര്‍ഡ്, തൃക്കൂര് നെന്മണിക്കര ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ റെയ്ഡ് നടത്തി.
മലിനജലം പുഴയിലേക്കൊഴുക്കിയതിന് തൃക്കൂര് ബിആര്‍ഡി കാര്‍ വേള്‍ഡ,് ബിആര്‍ഡി മോട്ടോഴ്സ് എന്നിവയും കക്കൂസ് മാലിന്യം ഉള്‍പ്പെടെ മലിന ജലം പുഴയിലേക്ക് ഒഴുക്കിയതിന് പാലിയേക്കര ആര്യാസ് ഹോട്ടലും അടച്ചു പൂട്ടി.
പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചതിന് പാലിയേക്കര ടോള്‍ പ്ലാസ അധികൃതരില്‍ നിന്ന് പിഴയീടാക്കി.
മലിനജലം തോട്ടിലേക്കൊഴുക്കിയ ഒരു ചായക്കടക്കും രണ്ട് വീടുകള്‍ക്കും 2000 രൂപ വീതം പിഴയിട്ടു. കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിച്ചതിന് തൃക്കൂര് ജറുസലെം ധ്യാനകേന്ദ്രത്തിന് മുന്നറിയിപ്പ് നല്കി.
നെന്മണിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മണലിപ്പുഴയിലെ ജലം കറുത്ത നിറമായും രൂക്ഷഗന്ധമുള്ളതായും കാണപ്പെടുന്നത് സംബന്ധിച്ചാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: