തൃശൂര്‍: കേരളത്തിന്റെ കലാ, സാഹിത്യ, സാസ്കാരിക മേഖലകള്‍ക്ക് പുത്തനുണര്‍വേകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന തപസ്യ കലാ കലാസാഹിത്യവേദിയുടെ സംസ്ഥാന സമ്മേളനത്തിന് ആഥിത്യമരുളാനുള്ള തയ്യാറെടുപ്പിലാണ് പൂരനഗരി. നാളെ മുതല്‍ 9 വരെ സംഗീതനാടക അക്കാദമിയിലാണ് തപസ്യയുടെ 41-ാം സംസ്ഥാന സമ്മേളനം നടക്കുന്നത്.
ജില്ലയിലെ പ്രമുഖരായ 10 കലാ സാഹിത്യ സാംസ്കാരിക വ്യക്തിത്വങ്ങളുടെ പേരിലുള്ള വിളംബരജാഥകള്‍ കാലത്ത് 9ന് ആരംഭിക്കും. കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന് തമ്പുരാന്, ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍, വലപ്പാട് കുഞ്ഞുണ്ണിമാഷ്, ചാലക്കുടി നടുവം കവികള്‍, കണ്ടാണശ്ശേരി കോവിലന്, പുന്നയൂര്‍ക്കുളം നാലപ്പാടന് ത്രയം, ചെറുതുരുത്തി വള്ളത്തോള്‍, തിരുവില്വാമല വികെഎന്‍, നാങ്കുരം(ആനക്കല്ല) മുല്ലനേഴി, ഇരവിമംഗലം ഡോ.സുകുമാര്‍ അഴീക്കോട് തുടങ്ങിയവയാണ് ജാഥകള്‍.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം നാലരയോടെ വിളംബരജാഥകള്‍ സമ്മേളന നഗരിയിലെത്തും. തുടര്‍ന്ന് നടക്കുന്ന സാസ്കാരിക സമ്മേളനത്തിന് ശേഷം നിളായനം നൃത്ത സംഗീത ശില്‍പ്പം അരങ്ങേറും. 29 കലാരൂപങ്ങള്‍ കോര്‍ത്തിണക്കി കലാമണ്ഡലം കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അറുപതോളം കലാകാരന്മാര് അണിനിരക്കും.
എട്ടിന് ഉദ്ഘാടന സഭയോടനുബന്ധിച്ച് കാലത്ത് 9.30 ന് പതാക ഉയര്‍ത്തല്‍ നടക്കും. ഞെരളത്ത് ഹരിഗോവിന്ദന്റെ അഷ്ടപദിയോടെ ഉദ്ഘാടനസഭ ആരംഭിക്കും. തുടര്‍ന്ന് 11 ന് നടക്കുന്ന ഇതിഹാസ സമീക്ഷയില്‍ ‘തെറ്റിദ്ധരിക്കപ്പെടുന്ന സംസ്കൃതിയും സംസ്കൃതിയും’ എന്ന വിഷയം പ്രൊഫ.തുറവൂര്‍ വിശ്വംഭരന് അവതരിപ്പിക്കും. കവി പി നാരായണകുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ഡോ.പുത്തേഴത്ത് രാമചന്ദ്രന്, ഡോ.ലക്ഷ്മി ശങ്കര്‍ എന്നിവര്‍ സംസാരിക്കും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന ബാലസാഹിത്യ സമീക്ഷയില്‍ നന്തനാര്‍, അക്കിത്തം, സുമംഗല എന്നിവരുടെ കൃതികളെക്കുറിച്ച് ചര്‍ച്ച. സാഹിത്യകാരി കെബി.ശ്രീദേവി അദ്ധ്യക്ഷത വഹിക്കും. 3.30 ന് നടക്കുന്ന മാധ്യമവിചാരത്തില്‍ എന്‍പി.രാജേന്ദ്രന് വിഷയാവതരണം നടത്തും. ആറിന് നടക്കുന്ന ചലചിത്ര ആനുകാലികഗതി എന്ന വിഷയത്തില്‍ ചലചിത്രമേഖലയിലെ പ്രഗത്ഭര്‍ സംസാരിക്കും. സമാപന ദിവസമായ 11 ന് സംഘടന അവലോകനങ്ങള്‍, റിപ്പോര്‍ട്ട് അവതരണം, ദുര്‍ഗ്ഗാദത്ത പുരസ്കാരം സമര്‍പ്പണം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: