തൃശൂര്‍: കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുക എന്ന ലക്ഷ്യവുമായി പര്യടനം ആരംഭിച്ച സയന്‍സ് എക്സ്പ്രസ് തൃശൂരിലെത്തി. ശാസ്ത്രലോകത്തെ മായ കാഴ്ച്ചകളുമായെത്തിയ സയന്‍സ് എക്സ്പ്രസിന് വന്‍വരവേല്‍പ്പാണ് പൂരനഗരിയില്‍ നല്‍കിയത്. ഇതിലെ കാഴ്ചകള്‍ കാണാനും മനസിലാക്കാനുമായി നഗര പ്രദേശങ്ങളിലെ സ്കൂളുകളില്‍ നിന്ന് കുട്ടികളുടെ വന്‍നിരയായിരുന്നു
ശീതീകരിച്ച 16 കോച്ചുകളിലായാണ് സയന്‍സ് എക്സ്പ്രസ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വിഭാഗം, ജൈവ സാങ്കേതിക വകുപ്പ്, റെയില്‍വെ മന്ത്രാലയം, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വിഎസ്എസ്സി എന്നിവ സംയുക്തമായാണ് സയന്‍സ് എക്സ്പ്രസ് ഒരുക്കിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും ശാസ്ത്ര സാങ്കേതിക വിദ്യയും എന്ന ആശയം അടിസ്ഥാനമാക്കി ഒരുക്കിയ എട്ട് കോച്ചുകളില്‍ കാലാവസ്ഥാ വ്യതിയാനത്തെകുറിച്ചുളള വിവരങ്ങള്‍, വിവിധ പഠനങ്ങള്‍, പഠനോപകരണങ്ങള്‍, എന്നിവയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്രീയതയും അന്തരഫലങ്ങളും വ്യതിയാനത്തെ ചെറുക്കാനുള്ള മാര്‍ഗ്ഗവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷണം നടത്താനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രദര്‍ശനം സൗജന്യമാണ്. സംസ്ഥാനത്ത് മൂന്ന് സ്ഥലങ്ങളില്‍ മാത്രമാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കായംകുളത്തെ പ്രദര്‍ശനത്തിന് ശേഷമാണ് എക്സ്പ്രസ് തൃശൂരിലെത്തിയത്. കാലത്ത് പത്ത് മുതല്‍ 5 വരെയാണ് പ്രദര്‍ശന സമയം. തൃശൂരിലെ പ്രദര്‍ശനം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: