ചെങ്ങന്നൂര്‍: ശബരിമല ഉത്സവദര്ശനത്തിന് എത്തുന്ന തീര്ത്ഥാകടകരെ സ്വകാര്യ വാഹനങ്ങള്‍ കൊണ്ടു പോകുന്നത് കെഎസ്ആര്‍ടിസിയെ ബാധിക്കുന്നു.
ഇക്കുറി ഉത്സവ ദര്‍ശനത്തിനായി ശബരിമലയ്ക്കു പോകുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തില്‍ പൊതുവെ കുറവുണ്ട്. ഇത് സര്‍വ്വീസിനെ കാര്യമായി ബാധിക്കുന്നതിനൊപ്പമാണ് സ്വകാര്യ വാഹനങ്ങളുടെ കടന്നു കയറ്റം.
30 പേര് ഉണ്ടെങ്കില്‍ മാത്രമേ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുകയുള്ളൂ എന്നിരിക്കെ മിക്ക സര്‍വ്വീസുകളും നടത്തുന്നത് സീറ്റ് നിറയാതെയാണ്. ഇത്തരത്തില്‍ മണിക്കൂറുകള്‍ കാത്തുകിടന്നാണ് വിരലിലെണ്ണാവുന്ന അയ്യപ്പ ഭക്തരുമായി പമ്പയ്ക്ക് സര്‍വ്വീസ് നടത്തുന്നത്.
ബസ് നിറയ്ക്കാതെ പുറപ്പെടാന്‍ വൈകുന്നതോടെ സ്വകാര്യ ടാക്സിക്കാര്‍ വന്ന് ആളൊന്നിന് 220 രൂപ നല്കിയാല് പമ്പയിലെത്തിക്കാമെന്ന് പറയുന്നതോടെ സമയ ലാഭം നോക്കി ബസ്സിലുള്ളവര്‍ ഇവര്‍ക്കൊപ്പം പോകും.
ഇന്നലെ രാവിലെ 11ന് പമ്പാ സര്‍വ്വീസിനായി ബസ് പിടിച്ചിട്ടെങ്കിലും സീറ്റ് നിറയാഞ്ഞതിനാല് വൈകിട്ട് മൂന്നു മണിക്കു ശേഷവും ബസ് പുറപ്പെടാന്‍ കഴിഞ്ഞില്ല. ഈ സമയം ബസ്സില്‍ 11 പേര് മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി അധികൃതരുമായി ബന്ധപ്പെട്ടശേഷമാണ് 11 പേരുമായി ബസ് പമ്പയ്ക്ക് തിരിച്ചത്.
ശബരിമല ഉത്സവകാലത്ത് പ്രതീക്ഷിച്ച തിരക്ക് ഇക്കുറി ചെങ്ങന്നൂരില്‍ അനുഭവപ്പെട്ടില്ല. അന്യസംസ്ഥാനത്തു നിന്നും എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇതിന് കാരണം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി പമ്പാ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ബസ് കൃത്യസമയത്ത് നിറയാത്തതിനാല്‍ വൈകിയാണ് പുറപ്പെടുന്നത്.
ബസ് പുറപ്പെടാന്‍ വൈകുന്നതോടെ കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്നവര്‍ പലപ്പൊഴും ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കുന്നുണ്ട്. ഇത് ജീവനക്കാരെയും ബുദ്ധിമുട്ടിലാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: