കടുത്തുരുത്തി: പെരുവ ജംങ്ഷനിലെ വെള്ളക്കെട്ട് പൊതുജനങ്ങള്‍ക്ക് ദുരിതമാകുന്നു. ഓടയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പെരുവ-കടുത്തുരുത്തി റോഡ് വെള്ളത്തിനടിയി. ഇതുമൂലം മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. പിന്നീട് ഗ്രമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ആര്. സജീവന്റെ നേതൃത്വത്തില്‍ ഓടയില്‍നിന്നും പ്ലാസ്റ്റിക് കൂടുകളടങ്ങിയ ചാക്ക് കെട്ടുകള്‍ മാറ്റിയ ശേഷമാണ് റോഡിലെ വെള്ളം കുറഞ്ഞത്. ജംങ്ഷന് നവീകരണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി നടത്തിയ ഓടനവീകരണവും വെള്ളക്കെട്ടിന് കാരണമായി. മഴക്കാലത്തിന് മുമ്പ് എല്ലാവര്‍ഷവും ഓടയിലെ ചെളിയും, മാലിന്യവും നീക്കം ചെയ്യുമായിരുന്നു. എന്നല്‍ ഈ വര്‍ഷം ചെളി നീക്കിയില്ല. ജങ്ഷന് കുറുകെ പോകുന്ന ഓടയാണ് അടഞ്ഞത്. വ്യാപരസ്ഥാപനങ്ങളില് നിന്നുമുള്ള പ്ലാസ്റ്റിക് കൂടുകളും മാലിന്യങ്ങളും, ചാക്കില്‍ കെട്ടി ഓടയില്‍ തള്ളുന്നത് വ്യാപാരികലാണ്. ഇത് മഴപെയ്യുമ്പോള്‍ ഒഴുകി ജംങ്ഷനിലെ ഓടയിലെത്തുന്നു. ഓടയിലൂടെ പോയിരിക്കുന്ന ടെലിഫോണിന്റെയും, കുടിവെള്ളത്തിന്റെയും പൈപ്പുകളില്‍ ഈ മാലിന്യ ചാക്കുകള്‍ തങ്ങി നില്‍ക്കുന്നതാണ് നീരൊഴുക്ക് നിലയ്ക്കാന്‍ ഇടയാക്കിയത്. പഞ്ചായത്തധികൃതരും, ആരോഗ്യ വകുപ്പധികൃതരും മാലിന്യം ഓടയില്‍ നിക്ഷേപിക്കരുതെന്ന് വ്യാപാരികളോട് പലതവണ പറഞ്ഞെങ്കിലും നിക്ഷേപം തുടരുകയാണ്. പഞ്ചായത്തില്‍ നിന്നും, ആരോഗ്യ വകുപ്പില്‍ നിന്നും ലൈസന്‍സുകള്‍ നല്കുമ്പോള് വ്യാപാരികളുടെ മാലിന്യം അവരവര്‍ തന്നെ സംസ്കരിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ലൈസന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ വ്യാപാരികള്‍ നിയമം കാറ്റില്‍ പറത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: