മുഹമ്മ (ആലപ്പുഴ): ക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങിനിടെയുണ്ടായ വെടിക്കെട്ടില്‍ ഗുണ്ട് പൊട്ടിത്തെറിച്ച് ഏഴു സ്ത്രീകളടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്. വെടിക്കെട്ട് നടത്തിയ കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കാര്‍ത്തിക നിവാസില്‍ സുരേന്ദ്ര(57)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം. കായിപ്പുറം കരിന്താകരയ്ക്കല്‍ ശ്രീഘണ്ഠകര്‍ണ്ണ സ്വാമി കുടുംബ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ മഹോത്സവ ചടങ്ങിനിടെയാണ് ഗുണ്ട് ജനക്കൂട്ടത്തിനിടയിലേക്ക് വീണത്. മുഹമ്മ പഞ്ചായത്ത് മൂന്നാം വാര്‍ഡ് തറയില്‍ പുഷ്പ (55), നികര്‍ത്തില്‍ ആദര്‍ശ്(17), പാലത്താംപറമ്പ് കാര്ത്തികേയന് (48), രാധ (68), ചിന്നമ്മ (67), കാഞ്ഞിരംപറമ്പ് രാഖി (25), ചിത്രലേഖ (18), കൊല്ലോംപറമ്പ് തങ്കമ്മ (67), തപാലംചിറ അപര്‍ണ്ണ (16) എന്നിവര്‍ക്കാണ് പരിക്ക്. രാധയുടെ ചെവിയ്ക്ക് പൊള്ളലും കേള്‍വിക്കുറവും ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പുഷ്പയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
മാരാരിക്കുളം പോലീസ് പിന്നീട് സുരേന്ദ്രന്റെ വീട്ടില്‍ പരിശോധന നടത്തി. വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. അപകടം നടന്ന സ്ഥലം ആലപ്പുഴയില്‍ നിന്ന് സയന്റിഫിക് വിദഗ്ധരും ചേര്‍ത്തല ഡിവൈഎസ്പി എ.ജി. ലാല്‍, മാരാരിക്കുളം സിഐ ജെ. ഉമേഷ്കുമാര്‍, മുഹമ്മ എസ്ഐ എം. അജയമോഹന് എന്നിവരും സ്ഥലത്തെത്തി. സുരേന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: