ഈരാറ്റുപേട്ട: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ഈരാറ്റുപേട്ട നഗരസഭയുടെ അറവുശാലയിലെ മാലിന്യം കാരണം സമീപപ്രദേശങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്നുവെന്ന് ആരോപണം. മീനച്ചിലാറിന്റെ കൈവഴിയായ ഇരപ്പാംകുഴി തോട്ടിലേക്കാണ് അറവുശാലയിലെ മാലിന്യം ഒലിച്ചുചാടുന്നത്. ഇത് ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയുമുണ്ട്. മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലക്കെതിരെ സമീപവാസികള്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല.
അറവുശാല അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ടിട്ടും അധികൃതര്‍ യാതൊരു നടപടിയുമെടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പതിനാറുവര്‍ഷം മുമ്പാണ് ആധുനിക അറവുശാല പ്രവര്‍ത്തനം തുടങ്ങിയത്. ഉദ്ഘാടനംചെയ്ത് ഒരുവര്‍ഷം തികയും മുമ്പേ മാലിന്യസംസ്കരണ പ്ലാന്റുകള്‍ പൊട്ടി ഒഴുകിയിരുന്നു. നവീകരണം എന്ന പേരില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയും ചെലവഴിക്കുന്നുണ്ട്. എന്നിട്ടും അറവുമാടുകളുടെ രക്തം കലര്‍ന്ന മലിനജലം സമീപത്തെ തോട്ടിലേക്കും മീനച്ചിലാറ്റിലേക്കുമാണ് ഒഴുകുന്നത്. മഴക്കാലമായതോടെ മഴവെള്ളം കലര്‍ന്ന മാലിന്യം കെട്ടിക്കിടക്കുന്നതുമൂലം പ്രദേശമാകെ ദുര്‍ഗന്ധവും രൂക്ഷമായ കൊതുകുശല്യവുമാണ്. ദുര്‍ഗന്ധം കാരണം സമീപവാസികളും സ്കൂള്‍, വ്യാപാര സ്ഥാപനങ്ങളും ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: