പാലാ: മദ്യപിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരെയും ജോലി ചെയ്യുന്ന കണ്ടക്ടര്‍മാരെയും പിടികൂടാന്‍ പാലാ ഡിവൈഎസ്പി വി.ജി. വിനോദ്കുമാര്‍ ആസൂത്രണം ചെയ്ത ‘ഓപ്പറേഷന് ഡ്രിങ്ക്സ്’ നടപടിയുടെ ആദ്യ ദിനത്തില്‍ സ്വകാര്യ ബസുകളിലെ അഞ്ച് ജീവനക്കാര്‍ പിടിയിലായി.
ഇന്നലെ രാവിലെ 8.30 മുതല്‍ ഒരുമണിക്കൂറോളം പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനു സമീപം വച്ചാണ് സ്വകാര്യബസുകളിലെയും കെഎസ്ആര്‍ടിസി ബസുകളിലെയും ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പോലീസ് മദ്യ പരിശോധന നടത്തിയത്.
കോട്ടയം-പാലാ റൂട്ടിലോടുന്ന പാലാക്കാട് ബസിന്റെ ഡ്രൈവര്‍ രാജു(43), പാലാ-മങ്കൊമ്പ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന റോഡ്ലൈന്സ് ബസിലെ ഡ്രൈവര്‍ ഷിനു(23), പാലാ-തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സാവിയോ ബസിന്റെ ഡ്രൈവര്‍ അമല്‍ (22). പാലാ-മറ്റക്കര-കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നോയല്‍ ബസിലെ കണ്ടക്ടര്‍ അഖില്‍ മോഹന്‍(27), പാലാ-പൊന്‍കുന്നം റൂട്ടിലോടുന്ന ആലിപ്പഴം ബസിന്റെ കണ്ടക്ടര്‍ സുജിത്ത് (35)എന്നിവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. കെഎസ്ആര്‍ടിസിയിലെ ഒരു കണ്ടക്ടര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കിലും പോലീസിന്റെ പരിശോധനാ ഉപകരണത്തില്‍ വേണ്ട അളവു കാണിക്കാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുത്തില്ലെന്ന് പോലീസ് പറഞ്ഞു.
പാലാ ഡിവൈഎസ്പി വി.ജി. വിനോദ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ പാലാ ട്രാഫിക് എസ്.ഐ വി.എസ്. സുരേന്ദ്രന് നായര്‍, അഡീഷണല്‍ എസ്.ഐ സോമന്, ഹൈവേ പോലീസ് എസ്.ഐ ശിവപ്രസാദ്, ഫ്ളൈയിംഗ് സ്ക്വാഡ് എ.എസ്.ഐ. ഷിബു പോലീസുകാരായ സുദേവ്, ബാബു, മാര്ട്ടിന് എന്നിവര്‍ പങ്കെടുത്തു. ഒരു മണിക്കൂറിനുള്ളില്‍ അന്‍പതോളം ബസുകളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. ഡ്രൈവര്‍മാരെയും മറ്റു വാഹന ജീവനക്കാരെയുമാണ് പരിശോധിക്കുന്നത്. മദ്യപാനം മറ്റ് നിയമവിരുദ്ധ നടപടികള്‍ എന്നിവയെല്ലാം പരിശോധിക്കപ്പെടും. സ്കൂള്‍ വാഹന ഡ്രൈവര്‍മാരെയും ജീവനക്കാരെയും വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: