ന്യൂദല്‍ഹി: അഴിമതിക്കെതിരെ ശക്തമായ നടപടികളാവശ്യപ്പെട്ട് ഹസാരെ സംഘം ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ അനിശ്ചിതകാല ഉപവാസസമരം തുടങ്ങി. സംഘത്തിലെ പ്രധാനാംഗങ്ങളായ അരവിന്ദ് കേജ്രിവാള്, മനീഷ് സിസോഡിയ, ഗോപാല്‍ റോയി എന്നിവരാണ് ഉപവാസമനുഷ്ഠിക്കുന്നത്. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ ഞായറാഴ്ച മുതല്‍ താനും ഉപവാസത്തിലേക്ക് കടക്കുമെന്ന് അണ്ണ ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്. അനാരോഗ്യം കാരണം ഉപവസിക്കരുതെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് 75 കാരനായ ഹസാരെയുടെ തീരുമാനം .
ശക്തമായ ലോക്പാല്‍ ബില്‍ പാസ്സാക്കുക, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന 15 കേന്ദ്രമന്ത്രിമാര്‍ക്കെതിരെ സ്വതന്ത്രാന്വേഷണം നടത്തുക, വിദേശ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹസാരെ സംഘത്തിന്റെ ഉപവാസസമരം. ശക്തമായ ലോക്പാല്‍ ബില്‍ പാസ്സാക്കിയിരുന്നെങ്കില്‍ പ്രണബ് മുഖര്‍ജിക്ക് രാഷ്ട്രപതി സ്ഥാനത്തെത്താന്‍ കഴിയുമായിരുന്നില്ലെന്ന് അരവിന്ദ് കേജ്രിവാള് ചൂണ്ടിക്കാട്ടി. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രണബ് മുഖര്ജിക്കെതിരെയുള്ള ആരോപണങ്ങളില്‍ പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ തെളിവുകള്‍ സമരവേദിയില്‍ ജനങ്ങളുമായി പങ്ക് വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ഹസാരെ സംഘത്തിന്റെ ജന്തര്‍ മന്തറിലെ സമരവേദിയിലേക്ക് ഒരു വിഭാഗം എന്എസ്യു ഐക്കാര്‍ അതിക്രമിച്ചു കയറി. അണ്ണ ഹസാരെയ്ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് ഇവരെത്തിയത്. ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ ഹസാരെ വേദിയിലെത്തിയപ്പോഴായിരുന്നു നാല്‍പ്പതോളം പേരടങ്ങുന്ന സംഘം മുദ്രാവാക്യം മുഴക്കിയത്. ഇത് സമരവേദിയില്‍ ചെറു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് ഇവരെ നീക്കിയതിനെത്തുടര്‍ന്ന് സ്ഥിതി സാധാരണഗതിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: