കോഴിക്കോട്: ചെമ്പനോടയില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ അറസ്റ്റ് ചെയ്തതില്‍ റവന്യു വകുപ്പ് ജീവനക്കാര്‍ പ്രതിഷേധിച്ചു.
പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസില്‍ ഉണ്ടായ സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തുടനീളം റവന്യു ജീവനക്കാരെയും അധിക്ഷേപിക്കുകയും കുറ്റക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ കേരള എന്‍ജിഒ സംഘ് ജില്ലാ സമിതി പ്രതിഷേധിച്ചു. ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനു മുമ്പില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. പ്രതിഷേധ പരിപാടി രാഷ്ട്രീയ രാജ്യ കര്മ്മപാരി മഹാസംഘ് ദേശീയ നിര്‍വ്വാഹക സമിതിയംഗം കെ. ദിനേശന് ഉദ്ഘാടനം ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് സ്ഥലം മാറിപ്പോയ ജീവനക്കാരനെ ബലിയാടാക്കി ശിക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ മുഴുവന്‍ ജീവനക്കാരും പ്രതിഷേധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഫെറ്റോ സംസ്ഥാന ട്രഷറര്‍ ബി. ജയപ്രകാശ്, എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി. ദേവാനന്ദന്, ജില്ലാ സെക്രട്ടറി പി.കെ. അനുജിത്, വിനോദ്കുമാര്‍, പി. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം. പ്രശാന്ത് ബാബു, ടി.കെ. സനില്‍കുമാര്‍, കെ. രാജന്, കെ. ശശി, ജ്യോതികുമാര്‍ എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ റവന്യു വകുപ്പ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു.
ജില്ലയിലെ 118 വില്ലേജ് ഓഫീസിലെയും താലൂക്ക് ഓഫീസിലെയും ജീവനക്കാരാണ് പണിമുടക്കിയത്. 71 വില്ലേജ് ഓഫീസുകള്‍ അടഞ്ഞുകിടന്നതായി എന്‍ജിഒ അസോസിയേഷന് നേതാക്കള്‍ അറിയിച്ചു. 1100 റവന്യു ജീവനക്കാരില്‍ 626 പേര് സമരത്തില്‍ പങ്കെടുത്തുവെന്നും നേതാക്കള്‍ അവകാശപ്പെട്ടു. സമരക്കാര്‍ കളക്ട്രേറ്റിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. എന്‍ജിഒ അസോസിയേഷന് വൈസ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിച്ച ജീവനക്കാരനെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റുചെയ്യുകയും ജാമ്യം നിഷേധിക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് പി. ഉണ്ണികൃഷ്ണന് പറഞ്ഞു. ജനങ്ങളെയും ജീവനക്കാരെയും തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. പ്രേമവല്ലി, ജില്ലാ പ്രസിഡന്റ് എന്‍.സി. ബാലകൃഷ്ണന്, കെ. വിനോദ്കുമാര്‍, കെ. പ്രദീപന്, ശശികുമാര്‍ കാവുകാട്ട്, സി. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: