ന്യൂദല്‍ഹി: ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ഇസ്രായേലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം തുടരുമ്പോള്‍ കേരളത്തിന് അഭിമാന നിമിഷം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനു മോദി സമര്‍പ്പിച്ച പാരിതോഷികങ്ങള്‍ ജൂതസമൂഹവുമായുള്ള കേരളത്തിന്റെ നൂറ്റാണ്ടുകളുടെ ചരിത്ര ബന്ധത്തിന്റെ അടയാളങ്ങള്‍.
കണ്ണൂരും കൊച്ചിയും തിരുവല്ലയും കേന്ദ്രീകരിച്ചുള്ള ഉപഹാരങ്ങളാണ് മോദി സമ്മാനിച്ചത്.
ക്രിസ്തുവിനു മുമ്പ് 9, 10 നൂറ്റാണ്ടുകളില്‍ ജൂതന്മാര് കേരളത്തിലെത്തിയതും കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടതും വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പുകളാണ് പ്രധാനം.
ജൂത നേതാവ് ജോസഫ് റമ്പാന് ഷിങ്ലി (കണ്ണൂര്‍) എന്ന പ്രദേശത്ത് സ്ഥലം പതിച്ചു നല്‍കിയതിന്റേയും അവിടെ രാജകീയ പദവികള്‍ അനുവദിച്ചതിന്റേയും രേഖകളുടെ പകര്‍പ്പാണ് സമ്മാനങ്ങളില്‍ ഒന്ന്.
ഭാസ്കര രവിവര്‍മ എന്ന ചേരമാന്‍ പെരുമാള്‍ രാജാവാണ് റമ്പാന് ഈ അധികാരങ്ങള്‍ ചെമ്പോലകളില്‍ എഴുതി നല്‍കിയത്. റമ്പാന് പിന്നീട് ഈ പ്രദേശത്തെ രാജകുമാരനായി അധികാരമേറ്റിരുന്നു. രണ്ടാം ജെറുസലേം എന്നറിയപ്പെട്ടിരുന്ന കണ്ണൂരില്‍ നിന്നാണ് ജൂത സമൂഹം പിന്നീടു കൊച്ചിയിലേക്ക് എത്തിയത്. മട്ടാഞ്ചേരിയിലെ ജൂത സിനഗോഗിന്റെ സഹകരണത്തോടെയാണ് ഈ ചെമ്പോലകളുടെ പകര്‍പ്പ് നെതന്യാഹുവിനു സമ്മാനിക്കാനായി തയാറാക്കിയത്.
കേരളവും ജൂത സമൂഹവുമായുണ്ടായിരുന്ന വ്യാപാരബന്ധത്തിന്റെ രേഖകളാണ് മറ്റൊന്ന്. ഇതും ചെമ്പോലകള്‍. തിരുവല്ലയിലെ പ്രാദേശിക രാജാവ് കച്ചവടത്തിനായി ചില നികുതി ഇളവുകള്‍ ജൂതന്മാര്ക്ക് അനുവദിക്കുന്ന രേഖയാണിത്. പശ്ചിമേഷ്യയുമായുള്ള കേരളത്തിന്റെ വ്യാപാര ബന്ധത്തിന്റെ വാതില്‍ അക്കാലത്ത് കൊല്ലം തുറമുഖമായിരുന്നു. ഈ രേഖകളുടെ പകര്‍പ്പ് തിരുവല്ല മലങ്കര മാര്‍ത്തോമ സിറിയന്‍ പള്ളിയുടെ സഹകരണത്തോടെയാണ് തയാറാക്കിയതെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.
ഹീബ്രൂ ഭാഷയില്‍ എഴുതിയ മോശയുടെ പുസ്തകത്തിന്റെ കയ്യെഴുത്തു ചുരുളും സ്വര്ണപ്പാളികളുള്ള കിരീടവും വെള്ളി ആഭരണവും നെതന്യാഹുവിനു മോദി സമ്മാനിച്ചു. ഇതെല്ലാം മട്ടാഞ്ചേരിയിലെ സിനഗോഗില്‍ നിന്നുള്ളവയാണ്. ജൂതസമൂഹവുമായുള്ള ഇന്ത്യയുടെ നൂറ്റാണ്ടുകളുടെ ബന്ധം വ്യക്തമാക്കുന്ന ഈ സമ്മാനങ്ങളെക്കുറിച്ച് മോദി വിശദീകരിച്ചപ്പോള്‍ നെതന്യാഹു വിസ്മയത്തോടെയാണ് കേട്ടിരുന്നത്.
ഓരോന്നിനെക്കുറിച്ചും വളരെ വിശദമായി മോദി ട്വിറ്ററില്‍ കുറിപ്പുകളും നല്കി. മട്ടാഞ്ചേരി സിനഗോഗിനെക്കുറിച്ചും തിരുവല്ല പള്ളിയെക്കുറിച്ചും ഈ ട്വിറ്റര്‍ പോസ്റ്റുകളില്‍ പരമാര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: