തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസില്‍ ഏഴു പ്രതികളെയും കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജോണി സെബാസ്റ്റ്യന്‍ പ്രതികളെ വിട്ടയച്ചുള്ള വിധി പ്രഖ്യാപിച്ചത്. ഡിവൈഎസ്പി സന്തോഷ് നായര്‍, കണ്ടെയ്നര്‍ സന്തോഷ്, പ്രകാശ് എന്ന വെട്ടുകുട്ടന്, പെന്റി എഡ്വിന്, കൃഷ്ണകുമാര്‍, സൂര്യദാസ്, നിധിന് എന്നിവരാണ് കേസിലെ പ്രതികള്‍.
മാധ്യമ പ്രവര്‍ത്തകനായ ഉണ്ണിത്താന്, ബാബു കുമാര്‍, ജിണ്ട അനി എന്നിവര്‍ക്കു നേരെയുണ്ടായ വധശ്രമ കേസുകളില്‍ പ്രതികളുടെ പങ്ക് ഹാപ്പി രാജേഷ് പുറത്തു പറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സിബിഐ കേസ്. 127 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതികളുടെ ഫോണ്‍രേഖകള്‍ ഉള്‍പ്പെടെ നിരത്തിയാണ് സിബിഐ വാദിച്ചത്. പ്രധാനപ്രതിയായ ഡിെൈവഎസ്പി സന്തോഷ്നായര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളുടെയും പേരില്‍ സിബിഐ നിരത്തിയ വാദങ്ങള്‍ നിലനില്ക്കുന്നതല്ലെന്നു ചൂണ്ടികാട്ടിയാണ് ഒരു വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില് വിധി പ്രഖ്യാപിച്ചത്.
2011 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ രാജേഷിനെ കൊല്ലത്തുള്ള ജോണി ഡെയ്ല്‍ എന്ന തോട്ടത്തില്‍വെച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹം അയാളുടെ തന്നെ ഓട്ടോറിക്ഷയില്‍ കിടത്തി വിക്ടോറിയ ആശുപത്രിക്കു മുന്പില് ഉപേക്ഷിച്ചതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഉണ്ണിത്താന് വധശ്രമം ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ അന്വേഷണം തന്നിലേക്ക് നീളാതിരിക്കാന്‍ സന്തോഷ്നായര്‍ കണ്ടെയ്നര്‍ സന്തോഷുമായി ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് രാജേഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഹാപ്പി രാജേഷ് കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പാണ് കണ്ടെയ്നര്‍ സന്തോഷ് മുംബൈയില്‍ നിന്ന് എത്തിയത്. അതുകൊണ്ടുതന്നെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തി എന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഇതിനെ ഫോണ്‍ രേഖകള്‍ ഹാജരാക്കി സിബിഐ ഖണ്ഡിക്കാന്‍ ശ്രമിച്ചു. രാജേഷ് കൊല്ലപ്പെടുന്ന ദിവസം രാവിലെ രാജേഷിന്റെ വീട്ടിലെത്തിയ കണ്ടെയ്നര്‍ സന്തോഷ് അയാളെ നിര്‍ബന്ധിച്ച് ചില രേഖകള്‍ കത്തിച്ച് നശിപ്പിച്ചിരുന്നു. പിന്നീട് ബാഗ് വാങ്ങാന്‍ പോയ രാജേഷ് കൊല്ലത്ത് കെടിഡിസി ബിയര്‍ പാര്‍ലറിന് സമീപം വച്ച് കണ്ടെയ്നര്‍ സന്തോഷുമായി സംസാരിച്ചു എന്ന സാക്ഷിമൊഴിയും ഉണ്ടായിരുന്നു. എന്നാല്‍ പ്രതികളാണ് കൊലപാതകം നടത്തിയതെന്ന് സ്ഥീരീകരിക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: