തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്ഥാപിതതാല്പര്യക്കാര്ക്കൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാന്‍ മുന്‍കൈയെടുത്ത സബ് കളക്ടറെ മാറ്റണമെന്ന കൈയേറ്റക്കാരുടെ ആവശ്യം ഒടുവില്‍ മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുകയാണ്. സത്യസന്ധരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമില്ലെന്ന് ഈ സര്‍ക്കാര്‍ വീണ്ടും തെളിയിച്ചു.
ഈ വിഷയത്തില്‍ സി.പി.ഐയുടെ വീരത്തവും ശൂരത്വവും എവിടെ പോയി എന്നറിയാല്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ശൂരത്വം കാട്ടിയ വി.എസ് സുനില്‍കുമാര്‍ ഈ മന്ത്രിസഭയിലുണ്ട്. അദ്ദേഹത്തിന്റെ ശൂരത്വം എവിടെ പോയെന്നും ചെന്നിത്തല ചോദിച്ചു.
ജി.എസ്.ടിയുടെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഒരു മുന്‍കരുതലുമില്ലാതെ ജി.എസ്.ടി നടപ്പാക്കുകവഴി ജനങ്ങള്‍ ഏറെ പ്രയാസം അനുഭവിക്കുകയാണ്. നരേന്ദ്രമോദിക്ക് ഓശാന പാടുന്ന സമീപനമാണ് ധനമന്ത്രി തോമസ് ഐസക്കിന്റേത്. കച്ചവടക്കാരെ കൊള്ളയടിക്കാന്‍ വിട്ടിരിക്കുകയാണ്.
ഇന്‍സ്പെക്ടര്‍ രാജ് ആണ് വരാന്‍ പോകുന്നത്. ആര്‍ക്കും ഏതു കടകളിലും പോയി പരിശോധന നടത്താമെന്ന അവസ്ഥയാണുള്ളത്. ജി.എസ്.ടി വരുമ്പോള്‍ വില കുറയുമെന്നാണ് പ്രചരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിച്ചിരിക്കുകയാണ്. വിലകുറയുമെന്ന് പറഞ്ഞ കോഴിയിറച്ചിക്കും പച്ചക്കറിക്കും വില വര്‍ദ്ധിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: