കൊച്ചി: കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ആരു വരുമെന്നും കോടതി ചോദിച്ചു. കൈയേറ്റഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. മൂന്നാറിലെ ലൗ ഡെയ്ല്‍ ഹോം സ്റ്റേയും 22 സെന്റ് ഭൂമിയും തിരിച്ചുപിടിക്കാനുള്ള നടപടിക്ക് അംഗീകാരം നല്കിയ വിധിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ആര്‍ജവമുള്ള ഉദ്യോഗസ്ഥരുമുണ്ടെങ്കില്‍ മാത്രമേ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനാകു. ഇതിനു മങ്ങലേറ്റാല്‍ പൊതുതാത്പര്യത്തിന്മേലുള്ള വിട്ടുവീഴ്ചയാകുമത്. എല്ലാം ശരിയാക്കുമെന്ന വാഗ്ദാനം നല്കി അധികാരത്തിലേറിയ സര്‍ക്കാരില്‍ നിന്ന് ഫലപ്രദവും കാര്യക്ഷമമവുമായ പ്രവര്‍ത്തനം ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് അധികപ്പറ്റാണോയെന്നും കോടതി ചോദിച്ചു.
ജനങ്ങള്‍ക്ക് ഉപകാരമാകുന്ന രീതിയില്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് അനുമതി നല്കുന്ന വിധികള്‍ സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ചിട്ടുണ്ട്. നിയമ നിര്‍മ്മാണസഭ നിയമവും നിര്‍മ്മിച്ചു. വന്‍കിട കൈയേറ്റങ്ങളില്‍ സര്‍ക്കാരിന്റെ മൗനാനുമതി തുടരുമ്പോഴാണ് തനിക്കെതിരെ നടപടിയെന്ന് ഹര്ജിക്കാരന് ആരോപിച്ചു. ഇത്തരമൊരു നിയമവിരുദ്ധ നടപടി ഉണ്ടെങ്കില്‍ പോലും ഹര്‍ജിക്കാരന്റെ കൈയേറ്റത്തെ ന്യായീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിയില്‍ പറയുന്ന ഭൂമിയും കെട്ടിടവും കൈയേറ്റമെന്നു കണ്ടെത്തി ഒഴിയാന്‍ റവന്യു വകുപ്പ് നോട്ടീസ് നല്‍കിയിരുന്നെന്ന് മൂന്നാര്‍ സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് സത്യവാങ്മൂലം നല്‍കിയിരുന്നു. കണ്ണന് ദേവന് വില്ലേജ് വിഭജിച്ച് മൂന്നാര്‍ വില്ലേജിന് രൂപം നല്കാന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും മൂന്നാര്‍ ടൗണില്‍ ഓഫീസിന് സ്ഥലം കണ്ടെത്താനായില്ല. തഹസില്‍ദാര്‍ നടത്തിയ പരിശോധനയില്‍ ഭൂമി കൈയേറ്റമുണ്ടെന്ന് കണ്ടെത്തിയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതു ശരിവച്ചാണ് സ്ഥലം ഏറ്റെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: