ന്യൂദല്‍ഹി: ബംഗാള്‍ ബദുരിയയിലെ ഹിന്ദുവിരുദ്ധ കലാപത്തില്‍ ഒരാള്‍ മരിച്ചു. കലാപത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന കാര്‍ത്തിക് ഘോഷാ (40)ണ് മരിച്ചത്. കല്‍ക്കത്തയില്‍നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ബിസര്ഹട്ട് സ്വദേശിയാണ് കാര്‍ത്തിക്. ഇവിടെ ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു.
ഇതില്‍ എട്ടുപേരുടെ നില ഗുരുതരമായതിനാല്‍ കല്‍ക്കത്തയിലെ സ്വകാര്യാശുപത്രികളിലേക്ക് മാറ്റി. കാര്‍ത്തിക് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ്സുകാരാണ് അക്രമത്തിന് പിന്നിലെന്നും ബിജെപി നേതാവ് ലോകെറ്റ് ചാറ്റര്‍ജി പറഞ്ഞു. ബംഗാളിലെ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ ആരോപിച്ചു.
ബിസര്ഹട്ടില് നിന്ന് ഇരുപതു കിലോമീറ്റര്‍ അകലെയുള്ള ബദുരിയയാണ് കലാപ കേന്ദ്രം. അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ ശരിഅത്ത് നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലാന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പോലീസ് വാഹനങ്ങളും ഹിന്ദുക്കളുടെ നിരവധി വീടുകളും കടകളും തകര്‍ത്തു.
റോഡുകള്‍ ഉപരോധിച്ചിരിക്കുകയാണ്. നാനൂറോളം അര്‍ദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ സംഘര്‍ഷം ഒഴിഞ്ഞുനിന്നെങ്കിലും വൈകിട്ടോടെ പുനരാരംഭിച്ചു. കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബദുരിയയും സമീപപ്രദേശങ്ങളും ഹര്‍ത്താല്‍ പ്രതീതിയിലാണ്. കലാപ ബാധിത പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നാലംഗ സംഘത്തെ നിയമിച്ചു. എംപിമാരായ ഓം മാത്തൂര്‍, മീനാക്ഷി ലേഖി, സത്യപാല്‍ സിങ്, ബംഗാളിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ തുടങ്ങിയവരാണ് സംഘാംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: