നെടുമങ്ങാട്: വാളിക്കോട് റിംസ് ആശുപത്രിയുടെ മാനേജ്മെന്റിനു കീഴിലുള്ള നൈറ്റിംഗേല്‍ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ മാനേജ്മെന്റ് തയാറാകാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളുടെ സമരം തുടരുന്നു.
നഴ്സിംഗ് കോളേജിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ആരോഗ്യ സര്‍വ്വകലാശാല കോളേജിന്റെ അംഗീകാരം റദ്ദാക്കി. ഈ വര്‍ഷത്തെ പ്രവേശനവും അംഗീകാരവും തടഞ്ഞു. ഇതോടെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലായി. കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടി കാട്ടിയ അദ്ധ്യാപകനെ മുന്‍ അറിയിപ്പില്ലാതെ മാനേജ്മെന്റ് പുറത്താക്കി. ഇതോടെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ക്ലാസ് ബഹിഷ്കരിച്ചു. എന്നാല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്കു പോലും തയാറാകാതെ അന്നു തന്നെ കോളേജ് പൂട്ടി. തുടര്‍ന്ന് നെടുമങ്ങാട് എസ്ഐ ഷിബുകുമാറിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണാമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്കി. എന്നാല്‍ മാനേജ്മെന്റ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ മാറി നിന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറല്ലെന്ന നിഷേധാത്മക നിലപാട് മാനേജ്മെന്റ് മുന്നോട്ടുവച്ചതോടെ നാലാം തീയതി മുതല്‍ വിദ്യാര്‍ത്ഥികള്‍ വാളിക്കോട് റിംസ് ഹോസ്പിറ്റലിന്റെ മുന്നില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വിദ്യാര്‍ത്ഥികള്‍ സമരം തുടര്‍ന്നു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിയതോടെ ഇന്ന് രാവിലെ 9 മണിക്ക് സി ഐ ഓഫീസില്‍ മാനേജ്മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു. എന്നാല്‍ ചര്‍ച്ചകഴിഞ്ഞ് പരിഹാരം കണ്ടതിനു ശേഷം സമരം അവസാനിപ്പിക്കാമെന്നും ചര്‍ച്ച പരാജയപ്പെട്ടാല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹി വിഷ്ണു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: