ആലക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലും ഓഫീസിലും മാര്‍ക്കറ്റിങ്ങ് സൊസൈറ്റി ജീവനക്കാരിയുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി. ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടും കോണ്‍ഗ്രസ് നിയന്തണത്തിലുള്ള ആലക്കോട് റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി സെക്രട്ടറിയുമായ ദേവസ്യ പാലപ്പുറത്തിന്റെ വീട്ടിലും ഓഫീസിലും സൊസൈറ്റി ജീവനക്കാരിയായ സോജിയുടെ വീട്ടിലുമാണ് കഴിഞ്ഞദിലസം റെയ്ഡ് നടത്തിയത്. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ എസ്.പി കെ.കെ.സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. കരുവഞ്ചാല്‍ കോട്ടക്കടവ് റോഡില്‍ ദേവസ്യ ഒന്നരക്കോടി രൂപ മുടക്കി പുതിയ വീട് നിര്‍മ്മിക്കുന്നുണ്ട്. ഇത്രയും തുക മുടക്കി വീട് പണിയാനുള്ള സാമ്പത്തിക സ്രോതസ്സാണ് വിജിലന്‍സ് സംഘം അന്വേഷിക്കുന്നത്.
2001 ല്‍ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് ദേവസ്യക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. തമിഴ്നാട്ടില്‍ നിന്നും കൊപ്ര വാങ്ങിച്ച് വ്യാജ രേഖയുണ്ടാക്കി കര്‍ഷകര്‍ക്ക് നല്കേണ്ടുന്ന സബ്സിഡി തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. ഇതിനെതിരെയും വിജിലന്‍സ് അന്വേഷണമുണ്ടായിരുന്നു. ഇതോടൊപ്പം തന്നെ സൊസൈറ്റിയുടെ ഓഫീസിലും റെയ്ഡ് നടത്തി ഒട്ടേറെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. സൊസൈറ്റി ജീവനക്കാരിയുടെ ഭര്‍ത്താവിന് അനധികൃത പണമിടപാടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഇവരുടെ വീട്ടിലും റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: